മകനെയോര്‍ത്ത് അഭിമാനം മാത്രം-ഫസല്‍ റഹ്മാന്‍

പരിയാരം: ശരിയും തെറ്റും വേര്‍തിരിച്ചറിയുന്നവര്‍ എന്നര്‍ത്ഥം വരുന്ന മിഫ്‌സലു എന്ന പേര് മകന് നിര്‍ദ്ദേശിച്ചത് ഒരു ഒമാന്‍ വനിതയായിരുന്നുവെന്ന് ഓര്‍മ്മിച്ച ഫസല്‍ റഹ്മാന്‍ മകനെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ വാക്കുകള്‍ കൊണ്ട് സഞ്ചരിച്ചപ്പോല്‍ സദസ് നിശബ്ദമായി അത് കേട്ടുകൊണ്ടിരുന്നു.

പേരിന്റെ അര്‍ത്ഥം പൂര്‍ണമായി ഉള്‍ക്കൊണ്ട് ജീവിതത്തില്‍ ഒരു ചെറിയ കളവുപോലും പറയാതിരുന്ന മകന്‍ എന്റെയും കുടുംബത്തിന്റെയും അഭിമാനമാണെന്ന് പിതാവ് ഗദ്ഗദകണ്ഠനായി പറഞ്ഞു.

എല്ലായ്‌പ്പോഴും ഏറ്റവും കുറഞ്ഞ മാര്‍ക്ക് നേടുന്ന കുറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ സുഹൃത്തുക്കളായി ചേര്‍ത്തു നിര്‍ത്താന്‍ മകന്‍ കാണിച്ച താല്‍പര്യം പിതാവ് ഓര്‍മ്മിച്ചു.

സിവില്‍സര്‍വീസ് സ്വപ്നം കണ്ട മിഫ്‌സലു തന്റെ ഉപദേശത്തെ തുടര്‍ന്നാണ് എം.ബി.ബിഎസിന് ചേര്‍ന്നതെന്നും ലക്ഷ്യം അപ്പോഴും സിവില്‍ സര്‍വീസ് തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായുള്ള തയ്യാറെടുപ്പും മിഫ്‌സലു നടത്തിവരികയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

പ്രസംഗത്തിന് മുമ്പ് തന്റെ വാക്കുകള്‍ എവിടെയെങ്കിലും മുറിഞ്ഞുപോയാല്‍ ക്ഷമിക്കണമെന്ന് ആമുഖമായി പറഞ്ഞിരുന്നുവെങ്കിലും അവസാനനിമിഷം വരെ അദ്ദേഹം പതറാതെ സദസിനെ അഭിമുഖീകരിച്ചു.

മെഡിക്കല്‍ എജ്യൂക്കേഷന്‍ ഹാളില്‍ ഇന്ന് രാവിലെ നടന്ന അനുശോചനയോഗം വികാര നിര്‍ഭരമായിരുന്നു.

കണ്ണീര്‍തൂകിക്കൊണ്ടാണ് സഹപാഠികളും അധ്യാപകരും ജീവനക്കാരും മിഫ്‌സലുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിയത്.

പിതാവ് ഫസല്‍ റഹ്മാനും മാതാവ് മുംതാസും സഹോദരങ്ങളും പങ്കെടുത്ത അനുശോചനയോഗത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദര്‍ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ ഡോ.എസ്.പ്രതാപ്, ഡോ.എ.കെ.ജയശ്രീ, ഡോ.എസ്.രാജീവ്, ഡോ.കെ.സുദീപ്, ഡോ.എസ്.എം.സരീന്‍, ഡോ.എസ്.അജിത്ത്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷാനിത്ത്,

സ്റ്റുഡന്റ് റപ്രസന്റേറ്റീവ് നയീം, കായികവിഭാഗം മേധാവി ഡോ.പി.പി.ബിനീഷ്, ഡോ.പി.സജി, പി.ജി.സ്റ്റുഡന്റസ് പ്രതിനിധി

ഡോ.അരുണ്‍, പി.ടി.എ ഭാരവാഹികള്‍, കോളേജിലെ മറ്റ് സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.