ആര്‍ടിഒ ഓഫീസിലെ സേവാകേന്ദ്രം പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന കേന്ദ്രമായി മാറിതായി ആക്ഷേപം.

തളിപ്പറമ്പ്: ആര്‍.ടി.ഒ ഓഫീസുകളിലെ സേവാകേന്ദ്രങ്ങള്‍ ചൂഷണകേന്ദ്രങ്ങളാകുന്നതായി പരാതി.

വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസുകളിലും മോട്ടോര്‍ വാഹനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ സൗജന്യ നിരക്കില്‍ ചെയ്തു

കൊടുക്കുവാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ തന്നെ വാടകയോ വൈദ്യുതി ചാര്‍ജോ ഈടാക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് സേവാകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നത്.

എന്നാല്‍ ഈ സേവാകേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന

വാഹനസംബന്ധമായ കാര്യങ്ങള്‍ക്ക് അന്യായമായ നിരക്കില്‍ സര്‍വീസ് ചാര്‍ജുകള്‍ ആണ് ഈടാക്കുന്നതെന്ന പരാതികള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതൊരു ഗവണ്‍മെന്റ് സ്ഥാപനമാണെന്നുള്ള പൊതുജനങ്ങളുടെ തെറ്റായ ധാരണകാരണം ഭൂരിഭാഗം ആളുകളും പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല.

അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ആയിരം രൂപ വരെയുള്ള നികുതികള്‍ അടക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ് ആയി 10 രൂപ ഈടാക്കുമ്പോള്‍, സേവാകേന്ദ്രം മുഖേന 300 രൂപ ഫീസിനത്തില്‍ സര്‍വീസ്ചാര്‍ജ് ആയി 40 രൂപയാണ് വാങ്ങുന്നതായി തളിപ്പറമ്പ് സ്വദേശിയായ വ്യക്തി പരാതിപ്പെടുന്നു.

ഡ്രൈവിംഗ്‌  ലൈസന്‍സുമായി ബന്ധപ്പെട്ട അപേക്ഷാഫോമുകള്‍ പ്രിന്റ് ഔട്ട് എടുക്കുവാന്‍ വേണ്ടി പോലും പത്തു രൂപയില്‍ കൂടുതല്‍ തോന്നിയപോലെ ഈടാക്കുന്നതായും ഇദ്ദേഹം പറഞ്ഞു.

പല സേവനങ്ങള്‍ക്കും കൊള്ളയാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ചെയ്യുന്ന സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകളുടെ ചാര്‍ട്ട് പൊതുജനങ്ങളുടെ ശ്രദ്ധക്കായി പ്രദര്‍ശിപ്പിക്കുക പോലും ചെയ്യുന്നില്ല,

വന്‍ വാടകയും, വൈദ്യുതിചാര്‍ജ്, ജീവനക്കാര്‍ക്ക് ശമ്പളം എന്നിവ കൊടുത്തു നടത്തുന്ന മറ്റ് പൊതുസേവന കേന്ദ്രങ്ങളില്‍ പോലും കാണാത്ത സര്‍വീസ് ചാര്‍ജുകളാണ് ഇവിടെ ഈടാക്കുന്നത്.

സാധാരണക്കാര്‍ക്ക് ഉപകാരപ്രദമല്ലാത്ത ഈ സ്ഥാപനം നടത്തിപ്പുകാര്‍ക്ക് സാമ്പത്തികനേട്ടവും പൊതുജനങ്ങള്‍ക്ക് സാമ്പത്തികനഷ്ടവുമാണ് ഈ കേന്ദ്രം മുഖേന സംഭവിക്കുന്നതെന്നാണ് പരാതി.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഗതാഗതവകുപ്പ്മന്ത്രി എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്.