കെട്ടിടം സൂപ്പര്‍-എസ്.എച്ച്.ഒ ഇല്ല- പ്രമാദമായ കേസുകള്‍ കോള്‍ഡ് സ്‌റ്റോറേജില്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാല് മാസം പിന്നിടുന്നു.

പ്രമാദമായ പല കേസുകളും കോള്‍ഡ് സ്‌റ്റോറേജിലായി. എസ്.എച്ച്.ഒ കെ.വി.ബാബു ഡി.വൈ.എസ്.പിയായി പ്രമോഷന്‍ കിട്ടി പോയത് ജൂണ്‍ 5 നാണ്.

ഇതിന് ശേഷം ആര്‍ക്കും പരിയാരത്തെ ചുമതല നല്‍കുകയോ പുതുതായി നിയമിക്കുകയോ ചെയ്തിട്ടില്ല.

വളരെ പ്രമാദമായ നിരവധി കേസുകളില്‍ അന്വേഷണം നടക്കേണ്ട ഘട്ടത്തിലാണ് എസ്.എച്ച്.ഒ ഇല്ലാതായത്.

മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത് ലാബ് തകര്‍ത്ത സംഭവത്തില്‍ ഇത് മന:പൂര്‍വ്വം തകര്‍ത്തതാണെന്ന് ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടും ആറ് മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ ചോദ്യം ചെയ്യാനോ സാധിച്ചിട്ടില്ല.

ക്ഷേത്രകവര്‍ച്ചകള്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളും അന്വേഷണം മരവിച്ച നിലയിലാണ്.

പല സംഭവങ്ങളിലും പരിയാരം പോലീസിന് വേണ്ടത്ര ശുഷ്‌ക്കാന്തിയോടെ ഇടപെടാനോ അന്വേഷണം നടത്താനോ സാധിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമായിക്കൊണ്ടിരിക്കയാണ്.

എസ്.ഐ മാരുടെ പുതിയ പ്രമോഷന്‍ ലിസ്റ്റ് വന്നാല്‍ മാത്രമേ പുതിയ എസ്.എച്ച്.ഒയെ നിമയമിക്കുകയുള്ളൂ എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

എന്നാല്‍ മറ്റേതെങ്കിലും സ്റ്റേഷനിലെ എസ്.എച്ച്.ഒക്ക് ചുമതല നല്‍കി പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതെയുലള്ളൂവെങ്കിലും അതിനും പോലീസിലെ ഉന്നതര്‍ തയ്യാറാവാത്തത് കാത്ത്‌ലാബ് തകര്‍ക്കല്‍ കേസിലെ പ്രതിയെ രക്ഷിക്കാനാണെന്നും വിമര്‍ശനമുണ്ട്.