തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

 

തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് മരിച്ച ഹരിദാസന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്.

ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്.

ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസന്‍ മരിച്ചിരുന്നു. പിന്നീട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പ്രദേശത്ത് പ്രശ്‌നങ്ങളൊന്നും നിലനിന്നിരുന്നില്ല എന്നാണ് വിവരം. ബൈക്കിലെത്തിയ നാലുപേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പരേതനായ ഫല്‍ഗുനന്‍-ചിത്രാംഗി ദമ്പതിതളുടെ മകനാണ്. ഭാര്യ: മിനി. മക്കള്‍:: ചിന്നു, നന്ദന. മരുമകന്‍: കലേഷ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സുരേന്ദ്രന്‍, സുരേഷ്, സുജിത, സുചിത്ര.