തലശേരിയില്‍ ആയുധധാരികളായി എത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ ബന്ദിയാക്കി കവര്‍ച്ച നടത്തി.

തലശ്ശേരി:ആയുധധാരികളായ രണ്ടംഗ സംഘം വീട്ടമ്മയെ ബന്ദിയാക്കി കവര്‍ച്ച നടത്തി.

ഇന്ന് പുലര്‍ച്ചെ മൂന്നോടെ ചിറക്കര കെ.ടി.പി. മുക്കിലെ
ചെറുവക്കര വീട്ടില്‍ അഫ്‌സത്തിന്റെ ഫിഫാസ് എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഈ വീട്ടില്‍ അഫ്‌സത്തും, മകള്‍ അന്‍സിനയും, മകളുമാണ് താമസിച്ചു വരുന്നത്.

റംസാന്‍ നോമ്പായതിനാല്‍ രാത്രി ഒന്നരയോടെ അത്താഴ ഭക്ഷണം കഴിച്ച് അന്‍സിയും മകളും മുകളിലത്തെ നിലയില്‍ ഉറങ്ങാന്‍ പോയി .അഫ്‌സത്ത് താഴത്തെ നിലയിലെ മുറിയിലാണ് കിടന്നിരുന്നത്.

മൂന്ന് മണിയായപ്പോള്‍ രണ്ട് തവണ വലിയ ശബ്ദം കേട്ടുവെങ്കിലും മുകളിലത്തെ മുറിയില്‍ കിടന്നിരുന്ന അന്‍സി പേടിയായതിനാല്‍ പുറത്തിറങ്ങി നോക്കിയില്ല.

താഴെത്തെ മുറിയില്‍ കിടന്നിരുന്ന ഉമ്മയുടെ കരച്ചില്‍ കേട്ട് ലൈററ് ഇട്ട് ഓടി താഴെ വരുമ്പോള്‍ രണ്ട് പേര്‍ ഓടി പോവുന്നത് കണ്ടിരുന്നതായി അന്‍സി പോലീസിനോട് പറഞ്ഞു.

ആയുധങ്ങളുമായി എത്തിയ കവര്‍ച്ചക്കാര്‍ വീടിന്റെ ഗ്രില്‍സ് തകര്‍ത്ത ശേഷം ഡബിള്‍ ലോക്കിലായിരുന്ന വാതിലും തകര്‍ത്ത് അകത്ത് കടന്ന് അഫ്‌സത്ത് കിടന്നിരുന്ന വാതിലിന് മുട്ടിയപ്പോള്‍ മകളായിരിക്കുമെന്ന് കരുതി കതക് തുറന്ന നേരം

കൊടുവാളുമായി വന്ന രണ്ട് പേര്‍ ആഭരണങ്ങളും, പണവും എവിടെയാണ് വെച്ചതെന്ന് ചോദിച്ച ശേഷം അഫ്‌സത്തിന്റെ വായില്‍ തുണി തിരുകി മേശയും, അലമാരയും തുറന്ന് പണവും ആഭരണങ്ങളും കൈക്കലാക്കിയ ശേഷം കഴുത്തിലുണ്ടായിരുന്ന മാലയും,

കയ്യില്‍ ധരിച്ചിരുന്ന നാല് മോതിരമുണ്ടായിരുന്നതില്‍ മൂന്ന് മോതിരം ഊരിയെടുത്തു.

നാലാമത്ത് അഴിക്കുമ്പോള്‍ വേദന കൊണ്ട് അലറി കരയുകയാണത്രെ ഉണ്ടായത്.

നിലവില്‍ പതിനായിരം രൂപയും, പത്ത് പവനോളം ആദരണങ്ങളുമാണ് കവര്‍ച്ച നടന്നത്.

\വിശദമായ പരിശോധനയിലെ എന്തെല്ലാം നഷ്ടമായിഎന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ.

തലശ്ശേരി സ്റ്റേഷനില്‍ നിന്നും എസ്.ഐ.മാരായ അഷറഫ്, പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധന നടത്തി.

തൊട്ടടുത്ത ഒരു വീട്ടില്‍ നിന്നും കൊടുവാള്‍ കാണാതായിട്ടുണ്ട്. എല്‍.ഐ.സി.ഡവലപ്‌മെന്റ് ഓഫീസറായിരുന്ന ലക്ഷ്മി നിവാസില്‍ പി.വി.പ്രദീപ് കുമാറിന്റെ വീട്ടിലുള്‍പ്പെടെ കവര്‍ച്ചാശ്രമം നടന്നതായും സൂചനകള്‍ ഉണ്ട്.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, വിരലടയാള വിദഗ്ദരും, ഡോഗ് സ്‌കോഡും പരിശോധന നടത്തും. തൊട്ടടുത്തുള്ള സി.സി.ടി വി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നുണ്ട്.