കാട്ടുപന്നിയെ നേരിടാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് തോക്ക് അനുവദിക്കണം- കേരള കോണ്‍ഗ്രസ് (ബി)

കണ്ണൂര്‍: കാട്ടുപന്നിയെ ക്ഷുദ്ര ജീവിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തോക്ക് അനുവദിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ബി.സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി.

കൃഷിക്കാരുടെ ജീവന്‍ കാട്ടുപന്നിക്ക് വിട്ടു കൊടുക്കാന്‍ കഴിയില്ല, കഴിഞ്ഞ ആഴ്ച പാലക്കാട്ടെ ഒലിപ്പാറയില്‍ ഒരു കര്‍ഷകനെ കാട്ടുപന്നി കുത്തിക്കൊന്നു.

കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ടിലെ ഒരു കര്‍ഷകനെ ഗുരുതരമായി കുത്തി പരിക്കേല്പിച്ചു. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും കാട്ടുപന്നിശല്യം രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് ചെമ്പേരി.

ജില്ലാ പ്രസിഡണ്ട് രതീഷ് ചിറക്കല്‍ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ ജോസഫ് കോക്കാട്ട്, ജോയിച്ചന്‍ വേലിക്കകത്ത്, കെ.കെ.രമേശന്‍, ഷോണിഅറയ്ക്കല്‍, എം.വി.അനൂപ് കുമാര്‍,

അഡ്വ.ബിനോയ് തോമസ്, ബിനോയ് വേരനാനി, സുദേഷ്‌കുമാര്‍ പാച്ചപൊയ്ക, സൈലസ് മണലേല്‍, പി.സി. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.