യുവാവിന്റെ താടിയെല്ല് അടിച്ച് പൊട്ടിച്ച സംഭവം-പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വാഹനം തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

കുറ്റിക്കോല്‍ വേന്തില്‍ ഹൗസില്‍ വി.പി.പ്രമോദ് എന്ന ബാബുവിനെയാണ് (40) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം(2021) ഡിസംബര്‍ 26 ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുറ്റിക്കോല്‍ സി.ജെ.ബില്‍ഡേഴ്‌സിന് സമീപം വെച്ച് കുറ്റിക്കോലിലെ കുരുവിനപകുതിയില്‍ ജോബിഷ്മാത്യുവിനെ(42) കാര്‍ തടഞ്ഞുനിര്‍ത്തി ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സമീപത്തുതന്നെ ഉണ്ടായിരുന്ന ജോബിയുടെ സഹോദരന്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

പരിക്കേറ്റ് അബോധാവസ്ഥയിലായ ജോബിഷിനെയും കൊണ്ട് കാറില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് പോകവെ മര്‍ദ്ദക സംഘത്തിലുണ്ടായിരുന്ന ചിലരും കാറില്‍ കയറുകയും

മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റിയില്‍ ജോബിഷിനെ കൊണ്ടുപോയപ്പോള്‍ കൂടെയുണ്ടായിരുന്ന മര്‍ദ്ദകസംഘം സഹോദരന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്ത്

ജോബിഷ് മദ്യപിച്ച് വീണുപരിക്കേറ്റതാണെന്ന് ഡ്യൂട്ടി ഡോക്ടറോട് പറയുകയും ഇത്തരത്തില്‍ ഇന്റിമേഷന്‍ അയക്കുകയും ചെയ്തതായി ജോബിഷ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

താടിയെല്ല് പൊട്ടിയത് കാരണം സംസാരിക്കാന്‍ സാധിക്കാതിരുന്ന ജോബിഷ് കഴിഞ്ഞ ദിവസമാണ് യഥാര്‍ത്ഥ സംഭവം ഡോക്ടറോട് പറഞ്ഞത്.

ഇത്പ്രകാരം ഇന്റിമേഷന്‍ മാറ്റുകയും പ്രതികളുടെ പേരില്‍ ഐ.പി.സി.323, 324,326 വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയുമായിരുന്നു.

മറ്റൊരു പ്രതി ജിനേഷിനെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യക്തിപരമായ ചില പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രമോദിനെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.