കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റില്‍

പരിയാരം: ഗര്‍ഭിണിയായ ഭാര്യയെ അനുമതിയില്ലാതെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്തു.

പ്രതിയെ  മെഡിക്കല്‍
കോളേജ് പോലീസും ആശുപത്രി സുരക്ഷ ജീവനക്കാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി.

കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ സയ്യിദ് മുഹമ്മദിന്റെ മകന്‍ റാഷിദ്(24)ആണ് ആക്രമം നടത്തിയത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മെഡിക്കല്‍ കോളേജ് ലേബര്‍റൂമില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളംവെച്ചത്.

നേഴ്‌സിംഗ്ഓഫീസര്‍ സനിലയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ലേബര്‍ഘൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

മെഡിക്കല്‍ കോളേജ് അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് സ്‌റ്റേഷനില്‍ നിന്നുമെത്തിയ പോലീസുകാരും മെഡിക്കല്‍ കോളേജ് സുരക്ഷ വിഭാഗം ജീവനക്കാരും ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

അക്രമം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആശുപത്രിയില്‍ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി.

നേഴ്‌സിംഗ് ഓഫീസര്‍ കരിവെള്ളൂര്‍ വടക്കുമ്പാട്ടെ സനിലയുടെ പരാതിയില്‍ കേസെടുത്ത പോലീസ് റാഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇയാള്‍ വേറെ ചില കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2023 ലെ ആശുപത്രിയില്‍ അക്രമം തടയല്‍ നിയമപ്രകാരം കടുത്ത വകുപ്പുകളാണ് റാഷിദിന് മേല്‍ ചുമത്തിയിട്ടുള്ളത്.