പുകക്കുഴല്‍ കാറ്റില്‍ തകര്‍ന്നു, ആയുര്‍വേദ കോളേജിലെ മാലിന്യ നിര്‍മാര്‍ജനം അവതാളത്തില്‍.

പരിയാരം: പുകക്കുഴല്‍ കാറ്റില്‍ നിലംപതിച്ചു, കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ മാലിന്യസംസ്‌കരണ ഇന്‍സിനറേറ്റര്‍ ഉപയോഗശൂന്യമായി. ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച

കമ്പനി അറ്റകുറ്റപ്പണിക്ക് 1,47,000 രൂപ ചെലവ് വരുമെന്നറിയിച്ചതോടെ ടെണ്ടര്‍ നടപടികള്‍ക്കായി ഡയരക്ട്രേറ്റിലേക്ക് എഴുതി അനുമതി കാക്കുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍.

ഇപ്പോള്‍ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ഇന്‍സിനറേറ്ററിലാണ് കോളേജിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നത്.

നാലു വര്‍ഷം മുമ്പ് സ്ഥാപിച്ച ഇന്‍സിനറേറ്ററിന്റെ പുകക്കുഴല്‍ ഒരാഴ്ച്ച മുമ്പാണ് പൊട്ടിവീണത്.

15,000 രൂപ വരെയുള്ള അറ്റകുറ്റപ്പണികള്‍ മാത്രമേ നേരിട്ട് നടത്താന്‍ കോളേജ് അധികൃതര്‍ക്ക് അനുമതിയുള്ളൂ.

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് പുതിയ പുകക്കുഴല്‍ സ്ഥാപിക്കാന്‍ രണ്ട് മാസമെങ്കിലും വേണ്ടിവരുമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.

മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി കോളേജില്‍ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

അതു കൊണ്ടു തന്നെ മാലിന്യ സംസ്‌കരണം താമസിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.