പതിനഞ്ച് വര്‍ഷം മുമ്പ് നീയെന്റെ മുഖത്തടിച്ചു അല്ലേടാ- പ്രതികാരമായി സുഹൃത്തിന്റെ കാലുകള്‍ക്ക് വടിവാള്‍കൊണ്ട് വെട്ട്-

Kannur Online News (Pariyaram Bureau)

പരിയാരം: പതിനഞ്ച് വര്‍ഷം മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ ഇന്ന് പുലര്‍ച്ചെ വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പരിക്കേല്‍പ്പിച്ചു.

നീലേശ്വരം വീവേഴ്‌സ് കോളനിയിലെ മുരളി തെരുവത്തിനാണ്(55) സുഹൃത്തായ ദിനേശന്‍ പള്ളിക്കരയുടെ വെട്ടേറ്റത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുരളിയെ വീട്ടിലെത്തി ഫോണ്‍ചെയ്തുവിളിച്ച് മദ്യപിക്കാന്‍ ക്ഷണിച്ച ദിനേശനോട് തനിക്ക് മദ്യം വേണ്ടെന്നും നീ പോയി കിടന്നുറങ്ങ് എന്ന് മുരളി ഉപദേശിക്കുകയും ചെയ്തു.

തുടര്‍ന്ന് വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി ഇരുകാലുകളിലും വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രേ.

കടിഞ്ഞിമൂലയിലെ ഫ്യൂസ് ഊരി സുനി എന്നറിയപ്പെടുന്ന സുനി എന്നയാളും ഈ സമയം ദിനേശനോടൊപ്പം ഉണ്ടായിരുന്നുവെന്ന് പരിക്കേറ്റ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മുരളി പറഞ്ഞു.

പതിനഞ്ച് വര്‍ഷം മുമ്പ് നീയെന്റെ മുഖത്തടിച്ചത് ഓര്‍മ്മയുണ്ടോടാ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മയില്ലെന്ന് മുരളി മറുപടി പറഞ്ഞുവെങ്കിലും വെട്ടെടാ എന്നുപറഞ്ഞ് സുനി വടിവാള്‍ നല്‍കിയപ്പോള്‍ ദിനേശന്‍ ഇരുകാലുകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചതായാണ് പരാതി.

ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും കാലിന്റെ മസിലുകള്‍ വെട്ടേറ്റ് ചതഞ്ഞ നിലയിലായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികില്‍സയിലാണ് മുരളി തെരുവത്ത്.