L S D സ്റ്റാമ്പ്-പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും.

വടകര: അതിമാരക ലഹരി മരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് കൈവശം വച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും, 1 ലക്ഷം രൂപ പിഴയും.

കണ്ണൂര്‍ നീര്‍ക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടില്‍ സി.പി.പ്രജൂണ്‍(25)നെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.

2021 ഡിസംബര്‍ 15-ാം തീയതി എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍

സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ KL-13-AJ2850 ഡിയോ സ്‌കൂട്ടറില്‍ കടത്തികൊണ്ട് വന്ന 0.1586 ഗ്രാം LSD യുമായി കണ്ണൂര്‍ കക്കാട് പള്ളിപ്രം സ്വദേശി ഷീബാലയത്തില്‍ ടി.യദുല്‍ (25) നെയും പ്രജൂണിനൊപ്പം പിടികൂടി.

ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തില്‍ കണ്ണൂര്‍ ടൗണ്‍, സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന ചെയ്യുന്ന പ്രധാനകണ്ണികളാണ് എക്‌സൈസിന്റെ വലയിലായിരുന്നത്.

വെറും 0.1മില്ലിഗ്രാം കൈവശം വച്ചാല്‍ 10 മുതല്‍ 20 വര്‍ഷം വരെ കഠിന തടവും 1 ലക്ഷം മുതല്‍ 2 ലക്ഷം വരെ പിഴയും കിട്ടാവുന്നതുമായ ലഹരിമരുന്നാണ് പിടികൂടിയത്.

നഗരങ്ങളില്‍ നടത്തുന്ന ഡിജെ പാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്ന പേപ്പര്‍, സൂപ്പര്‍മാന്‍, ബൂമര്‍, ലാല, ആലീസ് എന്നീ കോഡ് ഭാഷകളിലും ചെല്ലപ്പേരിലറിയപ്പെടുന്ന അതിമാരക ലഹരി മരുന്നാണ് LSD.

വിവിധ വര്‍ണ്ണചിത്രങ്ങളിലും വിവിധ രൂപത്തിലും വളരെ ചെറിയ അളവിലും ലഭിക്കുന്നതിനാല്‍ ശരീര ഭാഗങ്ങളില്‍ എവിടെയും ഒളിപ്പിക്കുവാന്‍ കഴിയുന്നതുമായ ഈ ലഹരിമരുന്ന് കണ്ടുപിടിക്കുന്നത് തന്നെ വളരെ പ്രയാസകരമാണ്.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി.യേശുദാസന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ശശി ചേണിച്ചേരി, എം.കെ സന്തോഷ്, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ (Gr) കെ.എം.ദീപക്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വി.ഹരിദാസന്‍, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.രജിരാഗ, പി.ജലിഷ് കെ ബിനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.രാഗേഷ സമയബന്ധിതമായി കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും.

വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കാതെ തന്നെ വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ പ്രജൂണിന് 10 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. യദുലിനെ കോടതി നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു.