കല്യാശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ക്ക് 184 കോടി-മന്ത്രി റോഷി അഗസ്റ്റിന്‍- പൂരക്കടവ് വിയര്‍ കം ട്രാക്ടര്‍വേ നാടിന് സമര്‍പ്പിച്ചു.

പരിയാരം: കേരളത്തില്‍ 44 നദികളുണ്ടെങ്കിലും ഇവിടെ ജലക്ഷാമം അനുഭവപ്പെടുന്നു എന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

ആലക്കാട് ഏര്യം പുഴയില്‍ നിര്‍മ്മിച്ച പൂരക്കടവ് വിയര്‍ കം ട്രാക്ടര്‍വേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ ഭുഗര്‍ഭജലശേഖരം അനുദിനം താഴുകയും തീരപ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയുമാണ്, അതുകൊണ്ടുതന്നെ തോടുകളേയും കുളങ്ങളേയും പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്.

ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നേരത്തെയുള്ള 17 ലക്ഷം കുടുംബങ്ങളില്‍ നിന്നും 13 ലക്ഷം പേര്‍ക്ക് കൂടി അധികമായി കുടിവെള്ളം എത്തിച്ച് 30 ലക്ഷം പേരെ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറ്റിയിരിക്കയാണ്.

കല്യാശേരി നിയോജകമണ്ഡലത്തിലെ കുടിവെള്ള ആവശ്യങ്ങള്‍ക്ക് മാത്രകമായി 184 കോടി രൂപയും അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചു.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പുഴയുടെ ഇരുകരകളിലുമുള്ള ആലക്കാട്, ഒതേര, തേനംകുന്ന് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും ഇരുകരകളേയും ബന്ധിപ്പിച്ചുള്ള പാലം നിര്‍മ്മിക്കാനുമായി 3.81 കോടി രൂപയാണ് ചെലവഴിച്ചത്.

എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തംഗം ഷംസീറ അലി, കെ.പത്മനാഭന്‍, എം.പി.ഉണ്ണികൃഷ്ണന്‍, ജോയി കൊന്നക്കല്‍, ടി.രാജന്‍, കെ.കെ.അലിഹാജി, കെ.കെ.സുരേഷ്, സിബി.കെ.സന്തോഷ്, എം.കെ.മനോജ്, ഇ.എന്‍.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.