അയല്‍ക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.

മേല്‍പ്പറമ്പ: മാങ്ങാട് കൂളിക്കുന്ന് ക്വാര്‍ട്ടേഴ്‌സിലെ അയല്‍വാസിയെ മദ്യലഹരിയില്‍ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ച യുവാവ് അറസ്റ്റില്‍. പോലീസ് വധശ്രമത്തിന് കേസ് എടുത്തു.

മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് ക്വാര്‍ട്ടേഴ്‌സിലെ എം.ഇബ്രാഹിമിനെയാണ്(35) മേല്‍പ്പറമ്പ ഇന്‍സ്‌പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് എം.എ. ക്വാര്‍ട്ടേഴ്‌സില്‍ തൊട്ടടുത്ത റൂമിലെ താമസക്കാരനായ പി.ജെ.സുരേഷിനെയാണ്(34) ഇബ്രാഹിം കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുരേഷിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

മദ്യലഹരിയില്‍ യുവാവ് ബഹളം വെക്കുന്നതു കണ്ട് തടയാന്‍ ചെന്നപ്പോഴാണ് ഇബ്രാഹിം സുരേഷിനെ കുത്തിയത്.

വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി യുടെ നിര്‍ദേശ പ്രകാരം മേല്‍പ്പറമ്പ സിഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു.

ഇടതു കൈ മസിലിനും വലത് ചുമലിനും കുത്ത് കൊണ്ട് പരിക്കേറ്റ സുരേഷിന്റെ നില ഗുരുതരമാണ്.

സുരേഷിന്റെ പരാതിയില്‍ ഇബ്രാഹിമിനെതിരെ വധശ്രമത്തിനാണ് മേല്‍പറമ്പ പോലീസ് കേസെടുത്തത്.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ എസ്‌ഐ അനുരൂപ്, ഗ്രേഡ് എസ് ഐ ശശിധരന്‍പിള്ള, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് (വ്യാഴാഴ്ച്ച) ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.