കൂട്ടുപുഴ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയിലെ പാലത്തിന് സമീപം നിര്‍മ്മിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു.

എംഎല്‍എ ഫണ്ടില്‍ നിന്നും 10 ലക്ഷ രൂപ ചെലവിട്ടാണ് നിര്‍മ്മാണം. 350 ചതുര അടി വലിപ്പം വരുന്ന കോണ്‍ക്രീറ്റ് ബില്‍ഡിങ്ങില്‍ ശീതീകരിച്ച ഒരു മുറിയും ശുചിമുറിയുമാണ് ഉണ്ടാവുക.

കേരള – കര്‍ണ്ണാടക അതിര്‍ത്തിയില്‍ 24 മണിക്കൂര്‍ പോലീസ് പരിശോധന ഉള്ള ഏറെ പ്രാധാന്യമേറിയ ചെക്ക് പോസ്റ്റിന്റെ അവസ്ഥ വളരെ ശോചനീയമായിരുന്നു.

ഇവിടെ ഡ്യൂട്ടിയില്‍ എത്തുന്ന പോലീസുക്കര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരിട്ടി എ എസ് പി യുടെ കീഴിലുള്ള അഞ്ച് സ്റ്റേഷന്‍ പരിധിയിലെ പോലീസുകാരാണ് ഇവിടെ മാറിമാറി ഡ്യൂട്ടി ചെയ്യുന്നത്.

ലേഡീസ് സ്റ്റാഫ് അടക്കം ജോലി ചെയ്യുന്ന എയ്ഡ് പോസ്റ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം പോലും ഇല്ലാത്ത സാഹചര്യമായിരുന്നു.

എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ഭരണാനുമതി ലഭിച്ചതോടെ രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

വാണിജ്യ വകുപ്പിനും എക്സൈസിനും ആധുനിക സൗകര്യങ്ങള്‍ ഉള്ള പുതിയ കണ്ടയ്‌നര്‍ ഓഫീസ് അടുത്തകാലത്ത് നിര്‍മ്മിച്ചിരുന്നു. ഇതിന് സമീപത്തു തന്നെയാണ് പായം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് പോലീസ് എയിഡ് പോസ്റ്റ് കെട്ടിടവും നിര്‍മ്മിക്കുന്നത്.

ചടങ്ങില്‍ ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ അധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ജില്ലാ പഞ്ചായത്തംഗം ലിസ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം മേരി റജി, ഗ്രാമ പഞ്ചായത്തംഗം അനില്‍ എം കൃഷ്ണന്‍, കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.രമേശന്‍, എസ്.എച്ച്.ഒ കെ.ജെ.വിനോയ്, കെ. പ്രിയേഷ്, കെ.പി.അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.