മാവോവാദി കൃഷ്ണമൂര്‍ത്തി വീണ്ടും എട്ട് ദിവസം കസ്റ്റഡിയില്‍-

തലശേരി: മാവോവാദി നേതാവ് ചിക്മംഗളൂരിലെ ബി.ജെ.കൃഷ്ണമൂര്‍ത്തി എന്ന വിജയ് (47) യെ ഇന്ന് പോലീസ് കനത്ത സുരക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി.

എട്ട് ദിവസം ഇയാളെ അന്വേഷണ സംഘത്തിന് തെളിവെടുപ്പിന്നായി ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ വിട്ടു നല്‍കിയിരുന്നു.

കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പോലീസ് സംഘം വീണ്ടും കോടതി മുമ്പാകെ ഹാജരാക്കിയത്.

കൂട്ടു പ്രതി സാവിത്രിയെ കഴിഞ്ഞ ദിവസം കോടതി മുമ്പാകെ ഹാജരാക്കിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതിനാല്‍

എട്ട് ദിവസത്തേക്ക് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുല വിട്ടുനല്‍കിയിരുന്നു.

2017 മാര്‍ച്ച് 20ന് രാത്രി അയ്യംകുന്ന് ഉരുപ്പ്കുറ്റിമലയിലെ വീട്ടില്‍ തോക്കുമായി അതിക്രമിച്ച് കയറി ഭക്ഷണസാധനങ്ങള്‍ വാങ്ങിയെന്നാണ് കൃഷ്ണമൂര്‍ത്തിക്കെതിരെ കേസ്.

2020 ഫിബ്രവരി 24 ന് രാത്രി ആറളം ബ്ലോക്കിലെ 12 ല്‍ മാവോവാദിയെന്ന് പറഞ്ഞ് ഭീഷണിപെടുത്തി ഭക്ഷണസാധനങ്ങള്‍ വാങ്ങിയെന്നുമാണ് സാവിത്രിക്കെതിരെയുള്ള കേസ്.

ഭീകരവിരുദ്ധ സേനയാണ് കേസന്വേഷണം നടത്തുന്നത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.സി.കെ.രാമചന്ദ്രനാണ് ഹാജരാവുന്നത്.

തെളിവെടുപ്പ് പൂര്‍ത്തിയാവാത്തതിനാല്‍ കൃഷ്ണമൂര്‍ത്തിയെ ഈ മാസം 29 വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട്അന്വേഷണം സംഘം വീണ്ടും കോടതി മുമ്പാകെ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

സാവിത്രിയെ ഈ മാസം 24 ന് വീണ്ടും കോടതി മുമ്പാകെ ഹാജരാക്കും.