മണ്ണന്‍ സൂബൈറിന്റെയും പി.പി.അബ്ദുള്‍ റഹ്മാന്റെയും പേരില്‍ കേസ്‌

തളിപ്പറമ്പ്: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.

മുസ്ലിംഗീഗ് പ്രാദേശിക നേതാവ് മണ്ണന്‍ സുബൈര്‍, സയ്യിദ് നഗറിലെ പി.പി.അബ്ദുല്‍റഹ്മാന്‍ എന്നിവരുടെ പേരിലാണ് വിവിധ വകുപ്പുകള്‍  പ്രകാരം കേസെടുത്തത്.

നവംബര്‍ 16 ന് ഉച്ചക്ക് 12.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ടെസ്റ്റിംഗ് ഗ്രൗണ്ടിനടുത്ത് റോഡില്‍ ആര്‍.ടി.ഒ എന്‍ഫോഴ്‌സമെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനക്കിടയില്‍ ഒരു സ്ത്രീയും പുരുഷനും ടു വീലറില്‍ തളിപ്പറമ്പ ഭാഗത്തേക്ക് വരുകയായിരുന്നു.

സ്ത്രീ ആയിരുന്നു വാഹനം ഓടിച്ചത്, വാഹനം വരുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.

ഇതിനിടയില്‍ ഉദ്യോഗസ്ഥരെ വാഹനം ഓടിക്കുന്ന സ്ത്രീ കാണുകയും തുടര്‍ന്ന് വാഹനം തന്റെ പിറകിലുള്ള പുരുഷന് ഓടിക്കുവാന്‍ നല്‍കുകയും ചെയ്തു.

ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ അടുത്ത് വാഹനം എത്തിയപ്പോള്‍ വാഹനം ഓടിച്ച സ്ത്രീയോട് ലൈസന്‍സ് കാണിക്കുവാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് കേട്ട ഉടനെ ക്ഷുഭിതരായ വാഹനയാത്രക്കാര്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും വാഹനം അവിടെ വെച്ച് തൊട്ടുപിറകെ വരുന്ന ബസ്സില്‍ കയറി പോകുകയും ചെയ്തു.

അല്‍പ്പ സമയത്തിന് ശേഷം മണ്ണന്‍ സുബൈര്‍ സ്ഥലത്ത് വരുകയും ഉദ്യോഗസ്ഥരോട് വളരെ മോശമായി പെരുമാറുകയും ചെയ്തു.

തുടര്‍ന്ന് ആര്‍.ടി.ഒ ടെസറ്റ് ഗ്രൗണ്ടിലേക്ക് പോയശേഷം ഓഫീസിലേക്ക് അതിക്രമിച്ചു കയറി ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്.

ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് എ.എം.വി.ഐ തളിപ്പറമ്പ് കീഴാറ്റൂരിലെ തച്ചന്‍വീട്ടില്‍ കെ.അഭിലാഷിന്റെ പരാതിയിലാണ് കേസ്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ കേസ് കൊടുക്കാന്‍ തയ്യാറാകാതിരുന്ന മോട്ടോര്‍വാഹനനവകുപ്പ് ഒടുവില്‍ പരാതി നല്‍കിയത്.