പത്ത് കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട, 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.

ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്(27), ബിശ്വ ജിത് കണ്ടെത്രയാ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

കണ്ണൂര്‍ എക്‌സൈസ് എന്‍ഫോര്‍സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സക്വാഡിന്റെ അധിക ചുമതലയുളള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഒഡീഷയില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്.

ഒഡീഷയില്‍ നിന്നും കേരളത്തില്‍ എത്തി സംശയം തോന്നാതിരിക്കാന്‍ പലവിധ ജോലികള്‍ ചെയ്യുന്നതാണ് ഇവരുടെ രീതി.

നാട്ടില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോള്‍ കഞ്ചാവുവുമായാണ് ഇവര്‍ എത്തുന്നത്.

ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.

പ്രതികളെ കണ്ടുപിടിക്കുന്നതിന് കേരള എ.ടി.എസിന്റെ സഹായം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ സന്തോഷ് തൂണോളി, പി.കെ.അനില്‍കുമാര്‍, ആര്‍.പി.അബ്ദുല്‍ നാസര്‍, സി.പുരുഷോത്തമന്‍, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസര്‍മാരായ എം.സി.വിനോദ്, പി.പി.സുഹൈല്‍, പി.ജലീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ സി.അജിത്, പ്രദീപന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജ്മല്‍, ഫസല്‍ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

പ്രതികളെ കണ്ണൂര്‍ ജെ.എഫ്.സി.എം 1 കോടതിയില്‍ ഹാജരാക്കും.

തുടര്‍നടപടികള്‍ വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ നടക്കും.

കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി എക്‌സൈസ് പിടികൂടിയിരുന്നു.