സഹകരണ ഹൃദയാലയ ഇനിയില്ല, ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ മാഞ്ഞു-

Reportകരിമ്പം.കെ.പി.രാജീവന്‍-

പരിയാരം:  സഹകരണ ഹൃദയാലയ ഇനിയില്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കീഴിലെ കാര്‍ഡിയോളജി വിഭാഗം മാത്രമായി ഇത് മാറി.

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ നേരത്തെ തന്നെ ഈ മാറ്റം നടന്നിരുന്നുവെങ്കിലും പോയകാലത്തെ പ്രൗഡിയുടെ അടയാളമായി ബാക്കിയുണ്ടായിരുന്ന സഹകരണ ഹൃദയാലയ എന്ന തിളങ്ങുന്ന ബോര്‍ഡ് മാറ്റി- ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി, കണ്ണൂര്‍ എന്ന പുതിയ ബോര്‍ഡ് ഇന്ന്(ശനിയാഴ്ച) സ്ഥാപിച്ചു.

മെഡിക്കല്‍ കോളേജ് എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ അസി.എഞ്ചിനീയര്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് മോഹനന്‍ ഉള്‍പ്പടെയുള്ള ജീവനക്കാരാണ് ബോര്‍ഡ് മാറ്റി സ്ഥാപിച്ചത്.

മെഡിക്കല്‍ കോളജിന്റെ എട്ടാംനിലക്ക് മുകളിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് എന്ന കൂറ്റന്‍ ബോര്‍ഡും മറ്റിടങ്ങളില്‍ അവശേഷിക്കുന്ന പഴയ ബോര്‍ഡുകളും അടുത്ത ദിവസം തന്നെ മാറ്റി സ്ഥാപിക്കുമെന്നാണ് വിവരം.

ഇതോടൊപ്പം വിവിധ വിഭാഗങ്ങളിലെ അറ്റകുറ്റപ്പണിതകളും ആരംഭിച്ചേക്കും.

കാല്‍ നൂറ്റാണ്ടിലേറെയായി പെയിന്റിങ്ങുപോലും നടത്താത്ത മെഡിക്കല്‍ കോളേജില്‍ ഇതിനായി കിഫ്ബിയില്‍ നിന്ന് ഫണ്ട് അനുദിച്ചിട്ടുണ്ട്.

2002 ല്‍ ബംഗളൂരുവിലെ നാരായണ ഹൃദയാലയയുമായി സഹകരിച്ചാണ് എം.വി.രാഘവന്‍ ആശുപത്രി ചെയര്‍മാനായിരിക്കെ സഹകരണ ഹൃദയാലയ ആരംഭിച്ചത്.

സഹകരണ മേഖലയിലെ ആദ്യത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹാര്‍ട്ട് ഹോസ്പിറ്റല്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഹൃദയാലയക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

ഒരു ആശുപത്രിയിലേക്കാണ് കടന്നുചെല്ലുന്നതെന്ന തോന്നലുണ്ടാത്ത അന്തരീക്ഷവും വാസ്തുശില്‍പരീതിയുമാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്.

നാല് ഓപ്പറേഷന്‍ തിയേറ്ററുകളും രണ്ട് കാത്ത്‌ലാബുകളും തുടക്കത്തില്‍തന്നെ ഇവിടെയുണ്ടായിരുന്നു. ഹൃദയശസ്ത്രക്രിയകളിലും ആഞ്ജിയോപ്ലാസ്റ്റി,

ആഞ്ജിയോഗ്രാം പരിശോധനകളിലും മുന്നിട്ടു നിന്നിരുന്ന സ്ഥാപനം ഇന്ന് വെറും കാര്‍ഡിയോളജി വിഭാഗമായി മാറിയതോടെ പ്രവര്‍ത്തനത്തിലും അതിന്റെ പ്രാധാന്യം കുറഞ്ഞിരിക്കയാണ്.

അടുത്തകാലത്ത് പുതിയ കാത്ത്‌ലാബ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ സ്ഥാപനമെന്ന നിലയില്‍ നിരവധി പ്രശ്‌നങ്ങളെ നേരിടുകയാണ് കാര്‍ഡിയോളജി വിഭാഗം.