ഒരു കോടി 33 ലക്ഷം–ഇത് സജീവവിജയത്തിന്റെ ക്ലൈമാക്‌സ്-

പരിയാരം: ഒരുകോടി 33 ലക്ഷം രൂപ പരിയാരം പഞ്ചായത്ത് ഫണ്ടിലേക്ക് വരാന്‍പോകുന്നത് പി.വി.സജീവന്റെ ജാഗ്രതയില്‍.

ഒന്‍പത് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കെ.കെ.എന്‍.പരിയാരം വായനശാല കമ്മറ്റി വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ച ദേശീയപാത അധികൃതരുടെ നഷ്ടപരിഹാരതുക പഞ്ചായത്ത് ഫണ്ടിലേക്ക് എത്താന്‍പോകുന്നത്.

2013 ല്‍ അന്നത്തെ കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് വി.വി.രാജന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ സംഭവം പുറത്തായത്.

വിജിലന്‍സ് അന്വേഷണത്തിലേക്ക് വരെ നീണ്ട സംഭവങ്ങള്‍ക്കൊടുവില്‍ നഷ്ടപരിഹാര തുക പഞ്ചായത്ത് ആസ്തിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗവും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ പി.വി.സജീവന്‍ ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു.

പഞ്ചായത്ത് സെക്രട്ടറി, കെ.കെ.എന്‍.പരിയാരം വായനശാലാ സെക്രട്ടറി, സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ എന്‍.എച്ച് എന്നിവരായിരുന്നു എതിര്‍കക്ഷികള്‍.

മാര്‍ച്ച് 30 ന് മുമ്പ് ബി.ടി.ആറില്‍ മാറ്റങ്ങള്‍വരുത്ത് പഞ്ചായത്ത് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ ഹാജരാക്കിയാല്‍ തുക പഞ്ചായത്തിന് നല്‍കാനാണ് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ ഉത്തരവ്.

പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയും പി.വി.സജീവനും കാണിച്ച ജാഗ്രതയാണ് തുക പഞ്ചായത്ത് ഫണ്ടിലേക്ക് തന്നെ എത്തിച്ചേരാന്‍ വഴിയൊരുക്കിയത്.