അത്ഭുത മുതല ബബിയ യാത്രയായി

 

മണിമേഖല കുമ്പള.

കുമ്പള: കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ യാത്രയായി 

ഇന്നലെ രാത്രിയാണ് മുതലയുടെ മരണം സംഭവിച്ചത്.

കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഭക്തര്‍ക്ക് ഭക്തര്‍ക്ക് അത്ഭുതമായിരുന്നു .

75 വയസിലേറെ പ്രായമുണ്ട്.

1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.

പൂര്‍ണമായും സസ്യാഹാരിയാണ് ബബിയ.

രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം.

തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.

മുതലയ്ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്.

ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുളളത്.

നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും.

അനുസരണയോടെ കുളത്തില്‍ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവര്‍ക്കും വിസ്മയമായിരുന്നു.

കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മല്‍സ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ല.

കഴിഞ്ഞ രണ്ടാഴ്ച്ചയായി ഭക്ഷണം കഴിക്കാതിരുന്ന ബബിയയെ ചികില്‍സിക്കാനായി ചെന്നൈയില്‍ നിന്നും പ്രത്യേക സംഘത്തെ വരുത്തിയിരുന്നു.

കരളിന് അസുഖം ബാധിച്ചതായാണ് ഡോക്ടര്‍മാരുടെ നിഗമനം.

ഇന്ന് രാവിലെ വിദഗ്ദ്ധ സംഘം മുതലയെ ചികില്‍സിക്കാനായി വരാനിരിക്കെയാണ് രാത്രി മരണം സംഭവിച്ചത്.

ബബിയയെ രാവിലെ പത്തരയോടെ സമാധിയില്‍ ഇരുത്തിയാണ് സംസ്‌ക്കാരം നടത്തുന്നതെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ രാമനാഥഷെട്ടി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.