കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ബസ് സമരം തുടരുന്നു–പ്രശ്‌നം പരിഹരിക്കാന്‍ ആര്‍.ഡി.ഒ ഇടപെടും

തളിപ്പറമ്പ്: ബസ് ജീവനക്കാരെ ആക്രമിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്നതുവരെ ബസ് സമരം തുടരുമെന്ന് സമരംചെയ്യുന്ന ബസ് ജീവനക്കാര്‍ പറഞ്ഞു.

ഇന്ന് കണ്ണൂരിനും പയ്യന്നൂരിനുമിടയില്‍ സ്വകാര്യബസുകളുടെ സമരം തുടരുകയാണെന്നും അവര്‍ പറഞ്ഞു.

അക്രമികളായ 10 പേര്‍ക്കെതിരെ കേസെടുത്തതായി പരിയാരം പോലീസ് പറയുന്നുണ്ടെങ്കിലും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ പോലീസ് കടുത്ത അലംഭാവം കാട്ടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

ജീവനക്കാര്‍ സമരം ആരംഭിച്ചിട്ടും അത് ഒത്തുതീര്‍പ്പാക്കാനോ കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ അറസ്റ്റ്

ചെയ്യാനോ ശ്രമിക്കാത്ത പോലീസ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് കോളേജില്‍ ചെന്ന് റെയിഡ് നാടകം നടത്തിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

കൈകൊണ്ടടിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാവില്ലെന്ന പോലീസിന്റെ വാദം കുറ്റക്കാരെ രക്ഷിക്കാനാണെന്നും, മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ ഡ്രൈവര്‍ക്ക് മനുഷ്യാവകാശമെന്നും ബാധകമല്ലെയെന്നും ജീവനക്കാര്‍ ചോദിക്കുന്നു.

ഇന്ന് രാവിലെ റൂറല്‍ പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞു. അതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ശ്രമം ആരംഭിച്ചിട്ടുണ്ട്.

രാവിലെ ആര്‍.ഡി.ഒ പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.