വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റര്‍ ചെയ്ത് വഞ്ചന–മൂന്നുപേര്‍ക്കെതിരെ കേസ്.

പനത്തടി: വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റര്‍ ചെയ്ത് വഞ്ചന നടത്തിയ സംഭവത്തില്‍ ബന്ധുക്കളായ മൂന്നുപേര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.

പനത്തടി വെച്ചുവെട്ടിക്കല്‍ വീട്ടില്‍ വി.ടി.ജോയി(62), ഭാര്യ ഷിബി ജോയി(52), പനത്തടി അറക്കപ്പറമ്പില്‍ വീട്ടില്‍ ലൈസ ജോണ്‍ എന്നിവരുടെ പേരിലാണ് രാജപുരം പോലീസ് കേസെടുത്തത്.

2007 ലായിരുന്നു കേസിനാസ്പദമായ സംഭവം.

റാണിപുരം ചെറുപനത്തടി കൊല്ലാലപ്പാറ വീട്ടില്‍ഏലിയാമ്മ ലൂക്കോസിനെ(83) തെറ്റിദ്ധരിപ്പിച്ച് പ്രതികള്‍ അടുത്ത് വാങ്ങുന്ന സ്ഥലത്തിന്റെ രജിസ്‌ട്രേഷന് സാക്ഷിയായി ഒപ്പുവെക്കണമെന്ന് ആവശ്യപ്പെടുന്നു.

ഏലിയാമ്മയെ മറ്റൊരു സ്ത്രീയായി ചിത്രീകരിച്ച് രാജപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വില്‍പ്പന നടത്തുന്ന ആളായി ആധാരത്തില്‍ ഒപ്പും വിരലടയാളവും പതിപ്പിച്ചു.

50/2007 നമ്പറായി ആധാരം വ്യാജമായി രജിസ്റ്റര്‍ചെയ്തു.

ഒറിജിനല്‍ എന്ന വ്യാജേന ഇത് ബാങ്കില്‍ പണയം വെച്ചും സ്ഥലത്തിന്റെ ഒരു ഭാഗം വില്‍പ്പന നടത്തിയും അന്യായമായി ധനസമ്പാദനം നടത്തിയെന്നുമാണ് പരാതി.