സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് വെട്ടേറ്റു-

കൊച്ചി: എറണാകുളം കാലടിയില്‍ സിപിഐ-സിപിഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു.

സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്കാണ് വെട്ടേറ്റത്. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റി ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് സിപിഐ ആരോപിച്ചു.

അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും അക്രമികളെത്തി മര്‍ദ്ദിച്ചതായും സിപിഐ നേതാക്കള്‍ ആരോപിച്ചു.

ഒരുമാസം മുമ്പ് ഇവിടെ സിപിഎമ്മില്‍ നിന്നും നാല്‍പതോളം പേര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെയാണ് തര്‍ക്കം ആരംഭിച്ചത്.

പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി ബൈക്കുകള്‍ അടിച്ചു തകര്‍ത്തു.

സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു.

അക്രമികള്‍ വാളുമായി അങ്കമാലി ആശുപത്രിയിലെത്തിയും അക്രമിക്കാന്‍ ശ്രമിച്ചതായും പരിക്കേറ്റവര്‍ പറയുന്നു.

ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികളാണെന്നാണ് പോലീസ് പറഞ്ഞു.