കുടുംബത്തോടൊപ്പം കാറില്‍ പോകുകയായിരുന്ന ഗൃഹനാഥന്‍ കാറില്‍ നിന്നിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടി

കണ്ണൂര്‍: കുടുംബത്തോടൊപ്പം കാറില്‍ പോകവെ കാര്‍ നിര്‍ത്തിച്ച് പുറത്തിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടിയ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി.

പാപ്പിനിശേരി കീച്ചേരി സ്വദേശി സി.പി.ഗോപിനാഥ്(63)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11.45 ന് വളപട്ടണം റെയില്‍വെ പാലത്തിന് സമീപത്തുനിന്നും കണ്ണൂര്‍ അഗ്‌നിശമനസേന കണ്ടെത്തിയത്.

വ്യാഴാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.

ആശുപത്രിയില്‍ നിന്നും കുടുംബത്തോടൊപ്പം കീച്ചേരിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ ഗതാഗത കുരുക്കില്‍പ്പെട്ട കാറില്‍ നിന്നും പെട്ടെന്ന് ഡോര്‍ തുറന്ന് പുറത്തിറങ്ങിയ ഗോപിനാഥ് ആളുകള്‍ നോക്കിനില്‍ക്കെ പുഴയിലേക്ക് ചാടുകയായിരുന്നു.

ബന്ധുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ വളപട്ടണം പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയും സ്ഥലത്തെത്തിയ വളപട്ടണം ഇന്‍സ്പെക്ടര്‍ പി.വിജേഷിന്റെ നേതൃത്വത്തില്‍ പോലീസും കണ്ണൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും കോസ്റ്റല്‍ പോലീസും സംയുക്തമായി വളപട്ടണം പുഴയില്‍ തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പവിത്രന്‍, എസ്.എഫ്.ആര്‍.ഒ മനോജ്കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ നസീര്‍, രഞ്ജിത്ത്, ശ്രീകേഷ്, റഫീഫ്, അമൃതരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിശമനസംഘമാണ് മൃതദേഹം കണ്ടെടുത്തത്.

കോരന്‍പണിക്കര്‍-നാണി ദമ്പതികളുടെ മകനാണ്.

ഭാര്യ: റോഷി.

മക്കള്‍: ഗീതു, നീതു.

മരുമകന്‍: പ്രജീഷ്(ധര്‍മ്മശാല).

സഹോദരങ്ങള്‍: മുകുന്ദന്‍, ഇന്ദിര,ശ്രീധരന്‍, ഹരിദാസന്‍. ശവസംസ്‌ക്കാരം നാളെ നടക്കും.