ധര്‍ണ്ണ നടത്തിയതിന് കേസ്-പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.സി.സി ജന.സെക്രട്ടറി.

തളിപ്പറമ്പ്: ധര്‍ണ്ണ നടത്തിയതിനും പോലീസ് കേസ്.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം ധര്‍ണ്ണ നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 60 പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസെടുത്തത്.

ഡി.സി.സി ജന.സെക്രട്ടെറിമാരായ അഡ്വ.രാജീവന്‍ കപ്പച്ചേരി, നൗഷാദ് ബ്ലാത്തൂര്‍, ടി.ജനാര്‍ദ്ദനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, യൂത്ത് കോണ്ഡഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി വി.രാഹുല്‍, ശശിധരന്‍ മയ്യില്‍, എന്നിവരുടെയും കണ്ടാലറിയാവുന്ന 54 പ്രവര്‍ത്തകരുടെയും പേരിലാണ് കേസ്.

ഇന്ന് രാവിലെ 10.45 മുതല്‍ 11.20 വരെ നടന്ന പ്രതിഷേധ ധര്‍ണ്ണ കാരണം പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസം ഉണ്ടാവുകയും ഗതാഗതത്തിന് തടസം നേരിടുകയും ചെയ്തുവെന്ന എസ്.ഐ വി.രേഖയുടെ പരാതിയിലാണ് കേസെടുത്തത്.

എന്നാല്‍ ഒരു തരത്തിലുമുള്ള മാര്‍ഗ്ഗതടസം സൃഷ്ടിക്കാതെ സമാധാനപരമായി ധര്‍ണ്ണ നടത്തി പ്രതിഷേധിച്ചതിന്
കേസെടുത്ത നടപടി കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്നും പോലീസ് സി.പി.എമ്മിന്റെ അടിമപ്പണിക്കാരായി മാറിയതിന് ഇതിലും വലിയ ഉദാഹരണം ആവശ്യമുണ്ടോ എന്നും അഡ്വ.രാജീവന്‍ കപ്പച്ചേരി പ്രസ്താവനയില്‍ ചോദിച്ചു.

കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റിയനാണ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തത്.