ബസ് ജീവനക്കാരെ കുടുക്കാന്‍ ശ്രമിച്ച ചെറുവത്തൂരിലെ വ്യാജ എസ്.ഐ പിടിയില്‍-

ചന്തേര: എസ്.ഐ ആണെന്ന വ്യാജേന ബസ് ഏജന്റിനെ ഫോണില്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ പിടിയില്‍.

ചെറുവത്തൂര്‍ മട്ടലായി സ്വദേശി കെ.രാജുവിനെയാണ് ചന്തേര പോലീസ് പിടികൂടിയത്.

ജൂലായ്-6 നായിരുന്നു സംഭവം നടന്നത്.

ചെറുവത്തൂര്‍ ബസ്റ്റാന്റിലെ ബസ് ഏജന്റായ എരമം ഈങ്ങയില്‍ വീട്ടില്‍ ഇ.കുഞ്ഞികൃഷ്ണനെ(71)ഫോണില്‍ വിളിച്ച് ചന്തേര എസ്.ഐയാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ ചീമേനിയില്‍ നിന്ന് വരുന്ന യാത്ര  ബസ് സ്റ്റാന്റില്‍ എത്തിയോ   എന്നാണ് ആദ്യം തിരക്കിയത്.

ഉടന്‍ എത്തുമെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത് കുറച്ചുസമയത്തിന് ശേഷം വീണ്ടും വിളിച്ച് നാളെ രാവിലെ ബസുടമയും ജീവനക്കാരും സ്‌റ്റേഷനില്‍ എത്തണമെന്നും വിവരം അവരെ ധരിപ്പിക്കണമെന്നും പറഞ്ഞു.

ബസ് വന്ന ഉടനെ കുഞ്ഞികൃഷ്ണന്‍ വിവരം ധരിപ്പിച്ചു.

ഇത് പ്രകാരം ഇന്നലെ രാവിലെ ട്രിപ്പ് ഒഴിവാക്കി ബസുടമയും ജീവനക്കാരും സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് വിളിപ്പിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞത്.

കുഞ്ഞികൃഷ്ണനാണ് വിവരം നല്‍കിയതെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

തുടര്‍ന്ന് പോലീസ് എസ്.ഐയാണെന്ന് പറഞ്ഞ് വിളിച്ച നമ്പറിലേക്ക് വിളിച്ച് സ്റ്റേഷനിലേക്ക് വരുത്തി ചോദ്യം ചെയ്തപ്പോഴാണ് എസ്.ഐയാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചത് രാജുവാണെന്ന് മനസിലായത്.

ബസ് ജീവനക്കാരുമായി രാജുവിനുണ്ടായിരുന്ന ചില പ്രശ്‌നങ്ങള്‍ കാരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

രാജുവിന്റെ പേരില്‍ നിയമവിരുദ്ധമായി പോലീസിന്റെ അധികാരം ഉപയോഗിച്ച് ഫോണില്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ചതിന്
കേസെടുത്തിട്ടുണ്ട്.