നടുവില്‍ പഞ്ചായത്തിന്റെ എം.സി.എഫ് കേന്ദ്രത്തിന് അജ്ഞാതര്‍ തിവെച്ചു, ഏഴുലക്ഷം നഷ്ടം-

നടുവില്‍: നടുവില്‍ പഞ്ചായത്തിന്റെ എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രത്തിന് തീവെച്ചതായി സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്താന്‍ പോലീസില്‍ പരാതി നല്‍കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍.

കെട്ടിടം ഉള്‍പ്പെടെ ഏകദേശം എഴ്‌ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.

നടുവില്‍-ഉത്തൂര്‍ റോഡില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായിട്ടാണ് എം.സി.എഫ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിവേറെയായി സംഭരിക്കപ്പെട്ട പ്ലാസ്റ്റിക്ക്-തുകല്‍ ഉല്‍പ്പന്നങ്ങളും കുപ്പികളും ഒക്കെ ഇവിടെ കൂട്ടിയിട്ട നിലയിലായിരുന്നു.

ഈ പ്രദേശം മദ്യപരുടെയും മറ്റ് സമൂഹവിരുദ്ധരുടെയും വിഹാരകേന്ദ്രമാണ്.

ഇവരാരെങ്കിലും തീവെച്ചതായിട്ടാണ് സംശയിക്കുന്നത്.

ഇന്നലെ രാത്രി എട്ടരയോടെ ആരംഭിച്ച തീപിടുത്തം ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് പൂര്‍ണമായും അണക്കാന്‍ സാധിച്ചത്.

തളിപ്പറമ്പ് അഗ്നിശമന കേന്ദ്രത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

പയ്യന്നൂരില്‍ നിന്നും കണ്ണൂരില്‍ നിന്നുമായി ഓരോ യൂണിറ്റുകളുംഎത്തിയിരുന്നു.

പഞ്ചായത്ത് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഇവിടെ കൂട്ടിയിട്ട നിലയിലാണ്.

ഇത്   നീക്കം ചെയ്യാത്തതിനാല്‍ ഇവിടെ കുന്നുകൂടി കിടക്കുകയാണ്.

പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന പ്ലാസ്റ്റിക്ക് സാധനങ്ങള്‍ വില്‍പ്പന നടത്തുകയും അല്ലാത്തവ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രദേശത്ത് കൂട്ടിയിയുകയുമായിരുന്നു.

ഈ മാലിന്യങ്ങല്‍ നീക്കം ചെയ്യാനായി പഞ്ചായത്ത് ക്ലീന്‍ കേരളാ കമ്പനിക്ക് ഒരു കിലോഗ്രാമിന് 9 രൂപ വീതം നല്‍കേണ്ടതുണ്ട് എന്നതിനാലാണ് ഇവ കൃത്യമായി നീക്കം ചെയ്യാതെ വെക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തീയണച്ചുവെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നുള്ള പുക പ്രദേശമാകെ വ്യാപിച്ച നിലയിലാണ്.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വിജയന്‍, സേനാംഗങ്ങളായ കെ.രഞ്ജു, സി.എം.ഷിജു, പി.ധനേഷ്, പി.പി.ലിജു, കെ.വി.വിപിന്‍, അരുണ്‍.കെ.നമ്പ്യാര്‍, എം.എസ്.അറില്‍, ടി.കെ.ധനേഷ്, ടി.വി.രജീഷ്, പി.വിപിന്‍, പി.വി.വികേഷ്, കെ.സരിന്‍ സത്യന്‍, ടി.ചന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

തീപിടുത്തം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ഒരു മതിലിന്റെ മാത്രം വ്യത്യാസത്തിലാണ് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.

മധ്യവേനല്‍ അവധികാരണം കുട്ടികള്‍ വീടുകളിലായതിനാല്‍ മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ ജാഗഗ്രതപാലിക്കാന്‍ നാട്ടുകാരെ ഉപദേശിക്കുന്ന പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യാതെ പ്രദേശത്ത് തന്നെ കൂട്ടിയിട്ടത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.