15 ലക്ഷം തട്ടിച്ചു–വാങ്ങിയത് 400 ജോടി ചെരിപ്പുകള്‍-

പാലാ: തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍കൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍.

വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്. ആറുമാസത്തിനുള്ളില്‍ പലയിടങ്ങളില്‍നിന്നായി 15 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു.

തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരിപ്പുകള്‍ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും തിരുമ്മുചികിത്സയ്ക്കുമായി ചെലവഴിച്ചെന്നാണ് പോലീസിനോട് പറഞ്ഞത്.

കോട്ടയത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍നിന്ന് രസീത് കുറ്റികളും 400 ജോഡി ചെരിപ്പും പോലീസ് കണ്ടെടുത്തു.

ആറ് മാസമായി പാലാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളില്‍നിന്ന് ഇയാള്‍ തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കാമെന്നുപറഞ്ഞ് മുന്‍കൂര്‍ തുക കൈപ്പറ്റിയിരുന്നു.

പറഞ്ഞ സമയത്തിനുള്ളില്‍ സാധനങ്ങള്‍ നല്‍കിയില്ല. പിന്നീട് വിളിച്ചവരോട് മോശമായി സംസാരിച്ചെന്നും പോലീസ് പറഞ്ഞു. 2000 രൂപവരെ മുന്‍കൂറായി വാങ്ങിയിരുന്നു.

സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് കൂടുതലും തട്ടിപ്പ് നടത്തിയത്. സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ, വനിതാ പോലീസാണ് പാലായിലേക്ക് വിളിച്ചുവരുത്തിയത്.

സമാനരീതിയിലുള്ള തട്ടിപ്പിന് ഇയാള്‍ക്കെതിരേ വിവിധയിടങ്ങളില്‍ കേസുണ്ട്. ആറുമാസം മുമ്പാണ് ജയിലില്‍നിന്ന് ഇറങ്ങിയത്.

മുന്‍മന്ത്രി ശൈലജ ടീച്ചറിനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് കണ്ണൂര്‍ കേളകം പോലീസ് സ്‌റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണില്‍ അശ്ലീലം പറഞ്ഞതിനും കേസുണ്ട്.

സ്‌റ്റേഷനില്‍നിന്ന് വിളിക്കുന്ന പോലീസുകാരെ ചീത്തവിളിക്കുന്നതും പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.

പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.തോംസണ്‍, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. ബിജു കെ.തോമസ്,

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനുമോള്‍, ഷെറിന്‍ സ്റ്റീഫന്‍, ഹരികുമാര്‍, രഞ്ജിത്ത് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.