കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് നിയമസഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിക്കും

തളിപ്പറമ്പ്: വരാന്‍പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ തളിപ്പറമ്പ് നഗരസഭ വൈസ്‌ ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തളിപ്പറമ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ താന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലീങ്കീലിനെ ഇതേവരെ തിരിച്ചെടുക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല.

പാര്‍ട്ടി പറഞ്ഞപ്പോള്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഏതാനും മണിക്കൂര്‍ വൈകി എന്ന നിസാര പ്രശ്‌നത്തിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

ഗുരുതരമായ പ്രശ്‌നങ്ങളുടെയും ക്രമക്കേടുകളുടെയും പേരില്‍ പുറത്താക്കിയവരെ പോലും അടുത്തകാലത്ത് തിരിച്ചെടുത്തുവെങ്കിലും കല്ലിങ്കീലിനെ പുറത്തുനിര്‍ത്തുകയാണ്.

കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടും ഇതേവരെ മറ്റൊരു പാര്‍ട്ടിയിലേക്കും പോകാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ കല്ലിങ്കീല്‍ തയ്യാറായിട്ടില്ല.

ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മാറിയ സാഹചര്യത്തില്‍ തളിപ്പറമ്പില്‍ യു.ഡി.എഫിന് അനുകൂലമായ ട്രെന്റ് നിലനില്‍ക്കുന്നതാനാല്‍ കല്ലിങ്കീലിന്റെ സ്ഥാനാര്‍ത്ഥിത്വം ദോഷം ചെയ്യുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നു.