കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി പി.ഡബ്ല്യു.ഡിക്ക് കീഴില്‍-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മ്മാണ വിഭാഗം ഏറ്റെടുക്കുന്നു.

ഇത് സംബന്ധിച്ച് കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എ.മുഹമ്മദ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ജിഷാകുമാരി, അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വി.സവിത എന്നിവരുടെ

നേതൃത്വത്തില്‍ ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് എഞ്ചിനീയറിംഗ് വിഭാഗത്തിലും പ്രിന്‍സിപ്പള്‍ ഉള്‍പ്പെടയുള്ള ഉന്നത മെഡിക്കല്‍ കോളേജ് അധികൃതരുമായും ചര്‍ച്ച നടത്തി.

ഇനി മുതല്‍ സിവില്‍, ഇലക്ട്രിക്കല്‍ ജോലികളും, അറ്റകുറ്റപ്പണികളും വകുപ്പിന് കീഴിലായിരിക്കും നടത്തുക.

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാത്തതിനാല്‍ 10 കോടി രൂപ കഴിഞ്ഞ വര്‍ഷം ലാപ്‌സായിരുന്നു.

ഈ വര്‍ഷവും അത്രതന്നെ തുക ലാപ്‌സാവാന്‍ പോകുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍്ട്ട് ചെയ്തിരുന്നു.

ഇവിടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റും കാലതാമസം വരുന്നതിനാല്‍ എം.വിജിന്‍ എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് മെഡിക്കല്‍ കോളേജ് കെട്ടിടങ്ങള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നിവേദനവും നല്‍കിയിരുന്നു.

തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്ങ്‌സ് വിഭാഗം ഓഫീസിനു കീഴിലായിരിക്കും പ്രവര്‍ത്തനം നടക്കുക.

നേരത്തെ ഭരണാനുമതി ലഭിച്ച ചില നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍തന്നെ പൊതുമരാമത്ത് വകുപ്പ് ഇവിടെ ആരംഭിക്കുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജിഷാകുമാരി പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ഇന്ന് നടന്ന ഉന്നതതല യോഗത്തില്‍ ക്യാമ്പസില്‍ തന്നെ ഭാവിയില്‍ പൊതുമരാമത്ത് വകുപ്പിന്റ പ്രത്യേകം ഓഫീസ് പ്രവര്‍ത്തിക്കുന്നതിനും ധാരണയായിട്ടുണ്ട്.