അഞ്ച് വര്‍ഷം മുമ്പ് രണ്ട് കോടിയോളം ചെലവഴിച്ച് നവീകരിച്ച ആശുപത്രി കെട്ടിടം പൊളിക്കുന്നു

കരിമ്പം.കെ.പി.രാജീവന്‍

അഞ്ച് വര്‍ഷം മുമ്പ് കോടികള്‍ ചെലവഴിച്ച് നവീകരിച്ച കെട്ടിടം പൊളിച്ചുനീക്കുന്നു.

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ ഓഫീസും കാഷ്വാലിറ്റിയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പൊളിക്കുന്നതിനായി അടച്ചുപൂട്ടിയത്.

ആശുപത്രിയില്‍ പുതിയ ബഹുനിലകെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈപൊളിച്ചുനീക്കല്‍.

നിലവില്‍ 1963 ല്‍ പണിത പഴയ കെട്ടിത്തിന് മുന്നിലായിട്ടാണ് പുതിയ മൂന്ന് നിലകെട്ടിടം പണിതത്, ഒന്നാംനിലയിലും രണ്ടാം നിലയിലും ഒ.പി. വിഭാഗങ്ങളും മൂന്നാംനിലയില്‍ ആശുപത്രി ഓഫീസുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

നാല് വാര്‍ഡുകളും ഓപ്പറേഷന്‍ തിയേറ്ററും ഒ.പി വിഭാഗവും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളാണ് പൊളിക്കുന്നത്.

പുതിയ ബഹുനില കെട്ടിടം പണിയുമ്പോള്‍ കേടുപാടുകളില്ലാത്ത 2020 ല്‍ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ നവീകരിച്ച കെട്ടിടം അതിന്റെ ഭാഗമായി നിലനിര്‍ത്താനായിരുന്നു ധാരണ.

എന്നാല്‍ പുതിയ പ്ലാനില്‍ കെട്ടിടം പണിയുമ്പോള്‍ ഈ കെട്ടിടം നിലനിര്‍ത്താനാവില്ലെന്ന പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊളിച്ചുനീക്കുന്നത്.

2018 ല്‍ തന്നെ പുതിയ ആശുപത്രി കെട്ടിടം പണിയാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

അതിനിടയിലാണ് രണ്ട് കോടിയോളം രൂപ ചെലവില്‍ കെട്ടിടം നവീകരിച്ചത്.

നവീകരിച്ച് പുതുമ മാറാത്ത  ഈ കെട്ടിടം അഞ്ച് വര്‍ഷം മാത്രം ഉപയോഗിച്ച ശേഷം പൊളിച്ചുനീക്കാനുള്ള തീരുമാനം സര്‍ക്കാര്‍ഫണ്ട് ദുരുപയോഗം ചെയ്യുന്നതാണെന്ന വിമര്‍ശനം ശക്തമാണ്.

കാഷ്വാലിറ്റിയും വാര്‍ഡുകളും അടച്ചതോടെ പുതുതായി കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച കെട്ടിടത്തിലേക്കാണ്  ഇവിടത്തെ സൗകര്യങ്ങള്‍
മാറ്റിയിരിക്കുന്നത്.

പഴയ കെട്ടിടത്തിന് പിറകിലുള്ള ഈ കെട്ടിടത്തിലേക്ക് എത്തിച്ചേരാന്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

സന്ധ്യമയങ്ങിയാല്‍ ആശുപത്രിവളപ്പില്‍ വെളിച്ചമില്ലായ്മയും അനുഭവപ്പെടുന്നുണ്ട്.