നഗരസഭ സ്റ്റോപ്പ്‌മെമ്മോ നല്‍കിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ചെയര്‍പേഴ്‌സന്‍ അധ്യക്ഷത വഹിക്കുന്നത് വിവാദമാകുന്നു.

 

തളിപ്പറമ്പ്: നഗരസഭ സ്‌റ്റോപ്പ് മെമ്മോ കൊടുത്ത കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് നഗരസഭ ചെയര്‍പേഴ്‌സന്‍ അധ്യക്ഷത വഹിക്കുന്നത് വിവാദമാകുന്നു.

തളിപ്പറമ്പ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ ഭാഗമായി കുപ്പം ബോട്ട് ജെട്ടിക്ക് സമീപം നിര്‍മ്മിച്ച കെട്ടിടത്തില്‍ ഹോട്ടലുകളും മറ്റ് ഭക്ഷ്യപാനീയങ്ങളുടെ സ്റ്റാളുകളുമാണ് പ്രവര്‍ത്തിക്കുന്നത്.

നിര്‍മ്മാണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ നഗരസഭ എഞ്ചിനീയര്‍ ബന്ധപ്പെട്ടവര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

അതൊക്കെ ലംഘിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഇന്ന് വൈകുന്നേരം മൂന്നിന് എം.വി.ഗോവിന്ദന്‍ എം.എല്‍.എയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയാണ് അധ്യക്ഷത വഹിക്കുന്നത്.

വാര്‍ഡ് കൗണ്‍സിലര്‍  കെ.എം.ലത്തീഫും പരിപാടിയില്‍ സ്വാഗതപ്രസംഗകനായിട്ടുണ്ട്.

നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ചെയര്‍പഴ്‌സന്‍ അധ്യക്ഷത വഹിക്കുന്നതാണ് വിവാദമാകുന്നത്.

ഇവിടെ സ്ഥിരം നിര്‍മ്മിതി പാടില്ലെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും സിമന്റും കോണ്‍ക്രീറ്റ് കട്ടകളും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

മാത്രമല്ല പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

മലബാര്‍ ക്രൂയിസ്പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബോട്ട് ജെട്ടിയുടെ സിംഹഭാഗവും ഹോട്ടലുകളും ഭക്ഷ്യപാനീയ സ്റ്റാളുകളും കയ്യടക്കിയിരിക്കയാണ്.

ഇത് കൂടാതെ ബെല്ലി ഹട്‌സ് എന്ന കൂറ്റന്‍ ബോര്‍ഡും വഴിമുടക്കിയായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.