കണ്ണൂര്‍ ബസ്സ്സ്റ്റാന്റിലെ ഗുണ്ടാ അക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ പ്രതികള്‍ക്ക് 24 വര്‍ഷം തടവും പിഴയും

തലശേരി: കണ്ണൂര്‍ പഴയ ബസ്സ്സ്റ്റാന്റില്‍ ബസ്സ് കാത്ത് നില്‍ക്കുകയായിരുന്ന രണ്ട് പേര്‍ക്ക് ഗുണ്ടാഅക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കാനിടയായ കേസില്‍ പ്രതികള്‍ക്ക് 24 വര്‍ഷം തടവും 45,000 രൂപ വീതം പിഴയും ശിക്ഷ.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും അനുഭവിക്കണം. വിചാരണ കോടതിയായ രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടിറ്റി ജോര്‍ജിന്റെതാണ് വിധി.

എരമം പുല്ലുപാറയില്‍ കൊയിലേരിയന്‍ വീട്ടില്‍ ശ്രീധരന്റെ മകന്‍ കെ.പ്രവീണ്‍(49)

കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പരപ്പ ചുള്ളിയിലെ കവുങ്ങുംവള്ളിയില്‍ വീട്ടില്‍ ശിവരാമന്‍ നായരുടെ മകന്‍ കെ.എസ്.ജയന്‍ എന്ന മണി(63) എന്നിവരെയാണ് ശിക്ഷിച്ചത്.

2022 സപ്തംമ്പര്‍ പതിനൊന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍ഗോഡ് നെല്ലിക്കുന്നിലെ വടക്കെ വീട്ടില്‍ ബി.ഉമേശന്‍(25) ടിപ്പര്‍ ലോറിഡ്രൈവറായ ചെറുകുന്ന് പഴങ്ങോട്ട് കെ.വി.ഉണ്ണികൃഷ്ണന്‍ (45) എന്നിവര്‍ക്കാണ് തലക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റത്.

ഉമേശനെ അക്രമിച്ച് പണവും മൊബൈലും കവരാന്‍ ശ്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിക്കവെ ഇരുമ്പ് വടി കൊണ്ട് അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും തടയാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ തലക്കടിച്ച് ബോധം കെടുത്തി കയ്യിലുണ്ടായിരുന്ന മുവായിരം രൂപയും ഫോണും കവര്‍ച്ച നടത്തിയെന്നുമാണ് കേസ്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവപ്ലീഡര്‍ അഡ്വ.വി.എസ്.ജയശ്രീ ഹാജരായി. അന്നത്തെ ടൗണ്‍ എസ്.ഐ പി.എ.ബിനുമോഹന്‍, എ.എസ്.ഐ കെ.സന്തോഷ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡോ.അജ്മല്‍, ഡോ.സുനില്‍, ഡോ.തസ്‌നീം, ഡോ.രാഹുല്‍ കൃഷ്ണന്‍, ഡോ.ഉണ്ണികൃഷ്ണന്‍, സയന്റിഫിക് ഓഫീസര്‍ ഹെല്‍ന, പോലീസുകാരായ മഹേഷ്,ബിജു, ശ്രീരൂപ്, സുരേഷ്, ഷജീഷ്, ഇസ്മയില്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ സാക്ഷികള്‍.