തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്-ഭരണനേട്ടം കെടുകാര്യസ്ഥത മാത്രം- 34 കക്കൂസ്-അനാവശ്യ നിര്‍മ്മിതികള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടം 34 കക്കൂസുകളും മറ്റ് അനാവശ്യ നിര്‍മ്മാണ പ്രവൃത്തികളും.

ആയിരക്കണക്കിനാളുകള്‍ വരുന്ന സിനിമ തിയേറ്ററില്‍ പോലും ഇല്ലാത്തവിധത്തിലാണ് ലക്ഷങ്ങള്‍ പൊടിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍പുതിയ 10 കക്കൂസുകള്‍
കൂടി പണിത് ആകെ കക്കൂസുകളുടെ എണ്ണം 34 ആക്കിയത്.

നിലവിലുള്ള 24 കക്കൂസുകള്‍ക്ക് പുറമെയാണ് സര്‍ക്കാര്‍ഫണ്ട് ദുരുപയോഗം ചെയ്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ 10 മുറികളുള്ള കക്കൂസ്‌കോംപ്ലക്സ് നിര്‍മ്മിച്ചത്.

1970 കാലഘട്ടത്തില്‍നിര്‍മ്മിച്ച് കേരളത്തില്‍ ഇവിടെ മാത്രം അവശേഷിച്ച ജനാധിപത്യഫലകം കൂടി ഇടിച്ചുനിരത്തിയാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.

നിലവില്‍ 2020 ല്‍ അധികാരമേറ്റ സി.പി.എം പ്രാദേശിക നേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് സര്‍ക്കാര്‍ ഫണ്ട് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്.

കേരളത്തില്‍ ഇത്രയും കക്കൂസുകളുള്ള ഒരു ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉണ്ടോ എന്ന് സംശയമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു.

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ലൈഫ് പദ്ധതിയില്‍ ഫ്‌ളാറ്റ്‌നിര്‍മ്മിച്ച് നിരവധിപേര്‍ക്ക് താമസസൗകര്യം നല്‍കിയപ്പോഴാണ് ഒരു കോടിയേിലേറെ രൂപ ചെലവഴിച്ച് ഇവിടെ ഷീലോഡ്ജ് നിര്‍മ്മിച്ചത്.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കേരളോല്‍സവ വിജയികള്‍ക്ക് വാദ്ഗാനം ചെയ്ത ക്യാഷ് അവാര്‍ഡുകളും ടി.എയും സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് നിഷേധിച്ച ഭരണസമിതിയാണ് നിര്‍മ്മാണ ധൂര്‍ത്ത് നടത്തി കെടുകാര്യസ്ഥതയില്‍ മാത്രം മുന്നിലെത്തിയത്.

വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനത്തിനെന്ന പേരില്‍ 51,420 രൂപയാണ് ചെലവഴിച്ചത്.

അത് തന്നെ നേരിട്ട് നടത്തിയെന്നാണ് വിവരാവകാശം മുഖേന മറുപടി നല്‍കിയത്.

പന്തലുകള്‍ കെട്ടാനും ആളുകള്‍ക്ക് ഇരിക്കാന്‍ കേസരകള്‍ നിരത്തിയതിനും ആര്‍ക്ക് പണം നല്‍കി എന്ന ചോദ്യത്തിന് മറുപടി നല്‍കാത്ത ബ്ലോക്ക് പഞ്ചായത്തിന്റെ സമീപനത്തിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കിയിരിക്കയാണ് വിവരാവകാശ പ്രവര്‍ത്തകര്‍.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ നാല് സെന്റ് ഭൂമിമാത്രമുള്ള ഒരു കുടുംബത്തെ മാനസികമായി പീഡിപ്പിക്കുന്നതിന് മതില്‍ ഉയര്‍ത്തി നിര്‍മ്മിച്ച് പ്രതികാരം ചെയ്യാനും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തയ്യാറായി.

ഇതിനെതിരെ കുടുംബം പ്രസിഡന്റ് സി.എം.കൃഷ്ണനെതിരെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.

താലൂക്ക് വികസനസമിതി ഐകകണ്‌ഠേന നല്‍കിയ നിര്‍ദ്ദേശം പോലും പരസ്യമായി ലംഘിച്ചാണ് സത്യപ്രതിജ്ഞാലഘനം നടത്തിയത്.

നിരവധി കെടുകാര്യസ്ഥകളും ധൂര്‍ത്തും നടത്തിയ ശേഷമാണ് ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങുന്നത്.

ജയപുരം രാജു, പി.വി.ചാത്തുക്കുട്ടി, ഇ.സുജാത, മനുതോമസ്, ടി.ലത എന്നിവരുള്‍പ്പെടെ ഭരണനിര്‍വ്വഹണം നടത്തിയ ബ്ലോക്ക് പഞ്ചായത്തിന്റെ ഏറ്റവും മോശപ്പെട്ട ഭരണം കാഴ്ച്ചവെച്ച ഭരണസമിതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു.