ചെലവുകൂടിയ സത്യപ്രതിജ്ഞ തളിപ്പറമ്പിലെന്ന് വിമര്‍ശനം; പരിപാടി ഭംഗിയായില്ലേയെന്ന് ചെയര്‍പേഴ്‌സന്‍

തളിപ്പറമ്പ്: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത് തളിപ്പറമ്പില്‍ ആയിരിക്കുമെന്ന് വിമര്‍ശനം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് 3,91,000 രൂപ ചെലവഴിച്ച് പന്തല്‍ നിര്‍മ്മിച്ചതിനെ ചൊല്ലിയാണ് ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.

ബി.ജെ.പി കൗണ്‍സിലര്‍ പി.വി.സുരേഷാണ് ഇത് സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചത്.

നഗരസഭ വളപ്പില്‍ സത്യപ്രതിജ്ഞക്കായി പ്രത്യേകം തയ്യാറാക്കിയ പന്തലിന് ബന്ധപ്പെട്ട കരാറുകാരന് പണം അനുവദിക്കുന്ന വിഷയം കൗണ്‍സില്‍ മുമ്പാകെ വന്നപ്പോഴായിരുന്നു വിമര്‍ശനം.

3,91,000 രൂപക്ക് ക്വട്ടേഷന്‍ നല്‍കിയ കരാറുകാരനുമായി സംസാരിച്ച് അത് 3,61,000ആയി കുറച്ചിട്ടുണ്ടെന്നായിരുന്നു സെക്രട്ടെറിയുടെ വിശദീകരണം.

സത്യപ്രതിജ്ഞ ചടങ്ങിന് ഇത്ര പണം ചെലവഴിക്കാം എന്നത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശമൊന്നും ഇല്ലെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

ഏതായാലും ചടങ്ങ് ഭംഗിയായില്ലേ എന്ന ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ കമന്റോടെ അജണ്ട കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

നഗരസഭ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം കൗണ്‍സിലര്‍ കെ.എം.ചന്ദ്രബാബു ആവശ്യപ്പെട്ടു.

ലൈബ്രറിയുടെ നവീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പുതിയ പസ്തകങ്ങള്‍ വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

രാഷ്ട്രീയകക്ഷി പ്രതിനിധികളെ ആസൂത്രണസമിതിയില്‍ അംഗങ്ങളായി നിയമിച്ചതിനെതിരെ പ്രതിപക്ഷത്തുനിന്ന് ടി.ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

എല്ലാ രാഷ്ട്രീയകക്ഷികളിലും പെട്ടവരെ ആസൂത്രണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് അനിവാര്യമാണെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

കൗണ്‍സില്‍ അജണ്ടയില്‍ അക്ഷരതെറ്റുകള്‍ വ്യാപകമാകുന്നതില്‍ കൗണ്‍സിലര്‍മാര്‍പരാതിപ്പെട്ടപ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ ചെയര്‍പേഴ്‌സന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തിലും സജീവചര്‍ച്ചയായി മാറി.

തളിപ്പറമ്പിന്റെ ഒട്ടുമിക്കഭാഗത്തും പൈപ്പ് പൊട്ടിയൊലിച്ച് കുടിവെള്ളം പാഴാകുന്നുണ്ടെന്നും ദേശീയപാതയില്‍ എം.എല്‍.എ ഓഫീസിന് സമീപം പൈപ്പ് പൊട്ടിയ പ്രശ്‌നം എം.എല്‍.എ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞിട്ടും നടപടികളുണ്ടായില്ലെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

കരാറുകാര്‍ക്ക് കുടിശികയുള്ളതിനാല്‍ അവര്‍ പണിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന മറുപടിയാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ നല്‍കുന്നത്.

ഇക്കാര്യത്തില്‍ ഒരു സോഷ്യല്‍ ഓഡിറ്റിംഗ് ആവശ്യമാണെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗനടപടികള്‍ അനാവശ്യമായി വലിച്ചുനീട്ടിക്കൊണ്ടുപോകുന്നതിനെ സി.പി.എമ്മിലെ എം.പി.സജീറ വിമര്‍ശിച്ചു.

പുല്ലായിക്കൊടി ചന്ദ്രന്‍, കെ.എം.ലത്തീഫ്, പി.സി.നസീര്‍, ഇ.നിമിഷ, പി.റഫീഖ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു.