ആര്‍.എസ്.എസിന് ഡെല്‍ഹിയില്‍ പുതിയ ഓഫീസ്-12 നിലകള്‍ 300 മുറികള്‍-ചെലവ് 150 കോടി.

ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആര്‍എസ്എസിന് പുതിയ ഓഫീസ്. ‘കേശവ് കുഞ്ച്’ എന്ന പേരിട്ട ഓഫീസില്‍ പന്ത്രണ്ട് നിലകളിലായി മുന്നൂറ് മുറികളാണ് ഉള്ളത്. 150 കോടി രൂപ ചെലവിട്ടാണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 19ന് നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ എന്നിവര്‍ പങ്കെടുക്കും.

ഹിന്ദുത്വ ആശയം ഉള്‍ക്കൊള്ളുന്ന 75,000ത്തിലധികം ആളുകളില്‍ നിന്ന് ഫണ്ട് സ്വരുപിച്ചാണ് പുതിയ കെട്ടിടം പണിതത്. 3.75 ഏക്കറില്‍ 5ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ഓഫീസ് രൂപകല്‍പ്പന ചെയ്തത് ഗുജറാത്ത് സ്വദേശിയായ അനൂപ് ദവേയാണ്. ആധുനിക സാങ്കേതിക വിദ്യയും പുരാതന വാസ്തുവിദ്യാരീതികളും സംയോജിപ്പിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

കെട്ടിടത്തിലെ മൂന്ന് ടവറുകള്‍ക്ക് സാഥന, പ്രേരണ, അര്‍ച്ചന എന്നിങ്ങനെയാണ് പേരുകള്‍. ഓഫീസിനകത്ത് ആശുപത്രി, ലൈബ്രറി ഉള്‍പ്പടെ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. ദിനംപ്രതി ശാഖകള്‍ നടത്താനുള്ള സൗകര്യവും ഉണ്ട്. നിലവില്‍ 135 കാറുകള്‍ പാര്‍ക്ക് ചെയ്യാം, ഭാവിയില്‍ ഇത് 270 കാറുകളായി വികസിപ്പിക്കാനുള്ള ശേഷിയും ഉണ്ട്.

ആര്‍എസ്എസ് പരിപാടികള്‍ നടത്താനും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും താമസ സൗകര്യം ഉള്‍പ്പടെ ഇവിടെയുണ്ട്. 2018ല്‍ ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത് എട്ടുവര്‍ഷങ്ങള്‍ കൊണ്ടാണ്. പ്രധാന ഓഡിറ്റോറത്തിന് പ്രമുഖ വിഎച്ച്പി നേതാവ് അശോഗ് സിംഗാളിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.