ആറ് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്ത് വഞ്ചന നടത്തിയതായി പരാതി.

തളിപ്പറമ്പ്; കോളേജ് നടത്തിപ്പുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് നാലംഗസംഘം രണ്ടുപേരുടെ അഡ്മിഷന്‍ കാണിച്ച് വിദ്യാഭ്യാസ ലോണെടുത്ത് വഞ്ചിച്ചതായി പരാതി.

തളിപ്പറമ്പ് കാക്കാഞ്ചാലിലെ ആയിഷാസില്‍ ജംഷീന(42), ഏഴാം മൈലിലെ ഇക്കരക്കാട്ട് പുതിയ പുരയില്‍ എ.പി.ഇബ്രാഹിം(53) എന്നിവരാണ് തട്ടിപ്പിന് ഇരയായത്.

ബംഗളൂരു സ്വദേശികളായ അമല്‍, ലിജോ ജേക്കബ്, ഗൗരിശങ്കര്‍, ശ്യാംകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ജംഷീനയുടെ മകന് ബി.എസ്.സി നേഴ്‌സിംഗിന് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 25,000 രൂപ അഡ്മിഷന്‍ ഫീസായി വാങ്ങി ശേഷം ഇവരുടെ അറിവോ സമ്മതമോ വാങ്ങാതെ ഗ്രേക്വസ്റ്റ് എജ്യുക്കേഷന്‍ ഫൈനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നും 3 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്ത് അതിന്റെ ബാധ്യത ഇവരുടെ പേരില്‍ വരുത്തിവെച്ചു എന്നാണ് പരാതി.

എ.പി.ഇബ്രാഹിമിന്റെ മകന് അഡ്മിഷന്‍ നല്‍കാമെന്നു പറഞ്ഞും സമാനമായ തുക വായ്പയെടുത്ത് വഞ്ചിച്ചതായും പരാതിയുണ്ട്.

രണ്ട് പാരാതികളിലും തളിപ്പറമ്പ് പോലീസ് കേസെടുത്തു.