മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി-

ന്യുഡല്‍ഹി: എറണാകുളംഅങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി.

കേസുകളിലെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചില്ല.

കേസ് സ്‌റ്റേ ചെയ്യാനാവില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കര്‍ദിനാളിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്തറയാണ് ഹാജരായത്.

74 വയസ്സായ സഭാ തലവനാണെന്നും അന്വേഷണത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം വരെ ലംഘിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു.

അന്വേഷണം തുടര്‍ന്നാല്‍ കര്‍ദിനാള്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുമെന്നും അതിനാല്‍ ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്നും വാദിച്ചു.

എന്നാല്‍ ഒരു സ്‌റ്റേ നേടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ് പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞ കേസില്‍ ഇപ്പോള്‍ ഈ ഹര്‍ജിയുമായി വന്നത് എന്തിനാണെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി ദിനേശ് മഹേശ്വറിന്റെ മറുചോദ്യം.

ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍ അന്വേഷണത്തിന് തടസ്സം നില്‍ക്കില്ല. അന്വേഷണം മുന്നോട്ട് പോകട്ടെ. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കും.

സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ഇടപാട് നടത്തിയ ഭൂമിയില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉണ്ടോയെന്നും റവന്യു വകുപ്പ് പരിശോധിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഈ പരിശോധന തടയണമെന്നും സംശയത്തിന്റെ പേരില്‍ സഭയുടെ സ്വത്തുക്കളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിനു കഴിയില്ലെന്നുമായിരുന്നു കര്‍ദിനാളിന്റെ നിലപാട്.

ഇതോടൊപ്പംതന്നെ, കാക്കനാട് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

സഭാ സ്വത്ത് വില്‍പ്പനയില്‍ ബിഷപ്പിനുള്ള അധികാരം നിയന്ത്രിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ ബത്തേരി താമരശേരി രൂപതകള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയുടെ

പരിഗണനയിലുണ്ട്. ആലഞ്ചേരിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം ഇതോടൊപ്പം പരിഗണിച്ചേക്കും.