പന്നിയൂരിലെ ഷംഷീറും പാപ്പിനിശേരിയിലെ ഹസീബും എം.ഡി.എം.എയുമായി അറസ്റ്റില്‍.

വളപട്ടണം: പോലീസ് മയക്കുമരുന്ന് വേട്ട തുടരുന്നു, കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിച്ച രണ്ടുപേര്‍ വളപട്ടണം പോലീസിന്റെ പിടിയിലായി.

പന്നിയൂര്‍  കാരാക്കൊടി ചപ്പന്റകത്ത് പുതിയപുരയില്‍ സി.പി.ഷംഷീര്‍(41), പാപ്പിനിശേരി ചുങ്കത്തെ തോണിയന്‍ പുതിയപുരയില്‍ ടി.പി.മുഹമ്മദ് ഹസീബ്(27) എന്നിവരെയാണ് വളപട്ടണം എസ്.ഐ ടി.എം.വിവിന്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ  9.40 ന് വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് കമ്പനിക്ക് സമീപം രാത്രികാല പരിശോധന നടത്തിവരവെ മൂന്നുനിരത്ത് ഭാഗത്തുനിന്നും വളപട്ടണം ഭാഗത്തേക്ക് അമിത
വേഗതയില്‍ ഓടിച്ചുവന്ന കെ.എല്‍.59 വൈ-6052 ചുവപ്പ്‌
സ്വിഫ്റ്റ്കാര്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകാന്‍ ശ്രമിക്കവെ കലുങ്കിലിടിക്കുകയായിരുന്നു.

പോലീസ് ദേഹപരിശോധന നടത്താന്‍ ശ്രമിക്കവെ ഹസീബ് റോഡിലേക്ക് വലിച്ചെറിഞ്ഞ പൊതി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.

എം.ഡി.എം.എ ഉപയോഗിക്കാനായി സൂക്ഷിച്ച വളഞ്ഞ രീതിയിലുള്ള ഗ്ലാസ് കുഴലും കണ്ടെത്തി. ഇവരില്‍ നിന്ന് 3.22 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

രണ്ട് മൊബൈര്‍ ഫോണുകളും 5,500 രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളെ വളപട്ടണം എസ്.എച്ച്.ഒ ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ പോലീസ് ചോദ്യം ചെയ്തു.

ജില്ലയില്‍ എം.ഡി.എം.എ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

എസ്.സി.പി.ഒ ജോസ്, സി.പി.ഒ കിരണ്‍ എന്നിവരും എസ്.ഐയോടൊപ്പം പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.