വൈദ്യശാസ്ത്രമ്യൂസിയം നവീകരിച്ച് തുറക്കും, പക്ഷെ—

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അടച്ചുപൂട്ടിയ വൈദ്യശാസ്ത്രമ്യൂസിയം വീണ്ടും തുറക്കാന്‍ തീരുമാനമായി.

രണ്ട് മാസംമുമ്പ് അടച്ച മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളെല്ലാം പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കയാണ്.

നിലവില്‍ 11,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് നിര്‍മ്മിച്ച മ്യൂസിയം 5000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തേക്ക് ചുരുക്കിയായിരിക്കും പുനരാരംഭിക്കുക.

2011 ല്‍ ആരംഭിച്ച മ്യൂസിയത്തിനായി മുന്‍ ഭരണസമിതി 25 ലക്ഷത്തോളം രൂപ വകയിരുത്തിയിരുന്നു. ഇതില്‍ വലിയതോതില്‍ അഴിമതി നടന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് മുന്‍

പ്രിന്‍സിപ്പലും ഇപ്പോള്‍ ജോ.മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടറുമായ ഡോ.കെ.അജയകുമാര്‍ മ്യൂസിയം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് ഉന്നത ഇടപെടലുകള്‍ നടന്നിരുന്നു.

ഇതേതുടര്‍ന്നാണ് മ്യൂസിയം നവീകരിച്ച് വീണ്ടും ആരംഭിക്കാന്‍ നിര്‍ദ്ദേശമുയര്‍ന്നത്.

നവംബര്‍ മാസത്തോടെ നവീകരിച്ച മ്യൂസിയം ആരംഭിക്കാനാണ് തീരുമാനമെന്നറിയുന്നു.

ഇപ്പോള്‍ അവിടവിടെയായി അലക്ഷ്യമായി കൂട്ടിയിട്ട പ്രദര്‍ശനവസ്തുക്കള്‍ പലതും നാശത്തിലാണെന്നും ഇവ സുരക്ഷിതമായി സംരക്ഷിച്ചുവെക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നിട്ടുണ്ട്.