നവജാതശിശുവിന്റെ മരണം; കയ്യബദ്ധമല്ല, കൊല തന്നെ-ഉമ്മയെ അറസ്റ്റ് ചെയ്യും.

തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ 49 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കിണറ്റില്‍ എറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞു.

ഉമ്മ എം.പി മുബഷീറയെ പോലീസ് കസ്റ്റഡിയില്‍ വീട്ടില്‍ ചോദ്യംചെയ്യുകയാണ്.

ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു ഹിലാല്‍ മന്‍സിലിലെ ജാബിറിന്റെ മകന്‍ അമീഷ് അലന്‍ ജാബിര്‍ കിണറ്റില്‍ വീണത്.

കുട്ടിയെ എണ്ണതേപ്പിച്ച് കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണുവെന്നാണ് ഉമ്മ പറഞ്ഞത്.

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരന്‍ കുറുമാത്തൂര്‍ കടവിനടുത്ത പി.പി.നാസര്‍ 24 കോല്‍ താഴ്ച്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുമ്പ് ഗ്രില്ലും ആള്‍മറയുമുള്ള കിണറിന് വലയുമുണ്ട്.

അതിലൂടെ കുട്ടി വീണുവെന്ന് ഉമ്മ പറഞ്ഞത് പോലീസിന് തുടക്കം മുതല്‍ സംശയം ഉയര്‍ത്തിയിരുന്നു.

തുടര്‍ന്ന് ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ വിശദമായി അന്വേഷണം നടത്തി.

ഇന്നലെ വൈകുന്നേരത്തോടെ വനിതാ പോലീസ് മുബഷീറയെ ചോദ്യംചെയ്തപ്പോള്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് വ്യക്തമായത്.

രാവിലെ 10.30-ഓടെ ഡിവൈ.എസ്.പിയും ഇന്‍സപെക്ടര്‍ പി.ബാബുമോനും മുബഷീറയെ വീണ്ടും ചോദ്യം ചെയ്തു.

കുഞ്ഞിനെ കിണറ്റില്‍ എറിയാനുള്ള കാരണം വ്യക്തമായിട്ടില്ല. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.