കുളത്തില്‍ മരിച്ച നിലയില്‍ കണ്ട യുവാവിന്റെ മരണം കൊലപാതകം ഒരാള്‍ അറസ്റ്റില്‍, മറ്റൊരു പ്രതി ഒളിവില്‍.

ആലക്കോട്:കുളത്തില്‍ മരിച്ച നിലയില്‍ കണ്ട യുവാവിന്റെ മരണം കൊലപാതകം.

നടുവില്‍ പടിഞ്ഞാറെകവലയിലെ വി.വി.പ്രജുലിന്റെ(30)മരണമാണ് പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് നടുവില്‍ പോത്തുകുണ്ട് റോഡിലെ അബ്ദുള്‍ അസീസിന്റെ മകന്‍ വയലിനകത്ത് മിഥിലാജ്(26)നെ കുടിയാന്മല ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയ് അറസ്റ്റു ചെയ്തു.

കഞ്ചാവ് കേസില്‍ മാസങ്ങള്‍ക്കു മുമ്പ് എക്‌സൈസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ മാസം 25 നാണ് നടുവില്‍ കോട്ടമലയിലെക്കുള്ള റോഡരികില്‍ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ നടത്തിയ തിരച്ചിലിലാണ് നടുവില്‍ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

കൂട്ടുപ്രതിയായ നടുവില്‍ കിഴക്കേ കവലയിലെ ഷാക്കിര്‍ ഒളിവിലാണ്.

രാത്രിയില്‍ കുളത്തിനടുത്ത് വച്ച് മരിച്ച പ്രജുലും പ്രതികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.

തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റതായ പാടുകള്‍ കണ്ടെത്തിയിരുന്നു.

പ്രജുലിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുളത്തില്‍ മൃതദേഹം കണ്ടത്.

വി.വി നാരായണന്‍ , സരോജിനി ദമ്പതികളുടെ മകനാണ്.

സഹോദരന്‍: രജില്‍.

മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

നടുവില്‍ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങള്‍ സജീവമാണ്.