ഇരട്ടിലാഭം കൊതിച്ചു-ഉള്ളതുംപോയി-തളിപ്പറമ്പില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്.

തളിപ്പറമ്പ്: ഇരട്ടിലാഭം കൊതിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചവര്‍ക്ക് കോടികള്‍ നഷ്ടമായി. ഇടപാടുകാരന്‍ നാട്ടില്‍ നിന്ന് മുങ്ങുകയും ചെയ്തു.

തളിപ്പറമ്പ് സ്വദേശിയായ യുവാവാണ് മുങ്ങിയത്. പണം നിക്ഷേപിച്ചവരില്‍ ഒരു വ്യക്തിക്ക് മാത്രം അര കോടിയോളം രൂപ നഷ്ടമായതായാണ് വിവരം.

യുവാവ് മുങ്ങിയതോടെ പണം നഷ്ടമായവര്‍ ഇയാളുടെ ബന്ധുക്കളെ സമീപിച്ചപ്പോള്‍ കര്‍ശനമായ നിലപാടാണ് കൈക്കൊണ്ടതത്രേ.

നിങ്ങള്‍ തങ്ങളോട് ചോദിച്ചിട്ടാണോ പണം നിക്ഷേപിച്ചതെന്ന ഇവരുടെ ചോദ്യത്തിന് മുന്നില്‍ പരാതിക്കാര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.

നിരവധിപേര്‍ക്ക് ചെറുതുവലുതുമായ തുകകള്‍ നഷ്ടമായെങ്കിലും ഇതേവരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

ബിസിനസില്‍ ലാഭവും നഷ്ടവും സ്വാഭാവികമാണെന്നും. ആര്‍ക്കും പണം നഷ്ടമാവില്ലെന്നും യുവാവ് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ നാട്ടില്‍ അറിയിച്ചിട്ടുണ്ട്.

യുവാവ് വിദേശത്തേക്ക് കടന്നതായാണ് സൂചന. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ തളിപ്പറമ്പിലെ പലര്‍ക്കും കോടികള്‍ നഷ്ടപ്പെട്ടിരുന്നുവെങ്കിലും അതില്‍ നിന്ന് ഒന്നും പഠിക്കാത്ത പൊതുജനം വീണ്ടും തട്ടിപ്പുകളില്‍ ചെന്ന് വീഴുകയാണ്.

ഇരട്ടി പൈസയും കൊണ്ട് രണ്ടാംവരവ് വരുമെന്നാണ് പലരോടും ഇയാള്‍ പറയുന്നത്.

നഷ്ടപ്പെട്ടവര്‍ക്ക് അപ്‌ഡേറ്റ് കൊടുക്കുന്നെണ്ടെന്നും പറയുന്നുണ്ട്.

മാട്ടൂല്‍, പഴയങ്ങാടി പ്രദേശങ്ങളിലുള്ളവരുംപണം നിക്ഷേപിച്ചതായും വിവരമുണ്ട്.