വിവാദമായ കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രം കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍.

പരിയാരം:  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ വിവാദ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു.

അടുത്തകാലത്ത് വിവാദമായ ചാച്ചാജി വാര്‍ഡിനോടനുബന്ധിച്ച് കൂട്ടിരിപ്പുകാരുടെ വിശ്രമത്തിനായി പണിത കെട്ടിടമാണ് കഴിഞ്ഞ ദിവസം  മേല്‍പ്പുര ഭാഗം തകര്‍ന്നു വീണ് കിടക്കുന്ന നിലയില്‍ കണ്ടത്.

ഈ കെട്ടിടമാണ് ചാച്ചാജി വാര്‍ഡെന്ന് സ്ഥാപിച്ച് യഥാര്‍ത്ഥ വാര്‍ഡ് തട്ടിയെടുക്കാന്‍ സി.പി.എം നേതൃത്വത്തിലുള്ള സഹകരണസംഘം ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രത്തിന്റെ മേല്‍പ്പുര തകര്‍ന്ന നിലയില്‍ കണ്ടത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ പഴയ കെട്ടിടങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുകയാണ്.

77 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ടി.ബി.സാനിട്ടോറിയം കെട്ടിടങ്ങള്‍ പലതും മെഡിക്കല്‍ കോളേജിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ പഴയ ടി.ബി വാര്‍ഡുകള്‍ മിക്കതും സംരക്ഷണം ഇല്ലാത്തതിനാല്‍ ഉപയോഗശൂന്യമാണ്.

അതേസമയം കാര്യമായ കേടുപാടുകളൊന്നും കെട്ടിടത്തെ ബാധിച്ചിട്ടില്ല. പഴയ വാര്‍ഡുകളില്‍ എട്ടാം വാര്‍ഡ് ആശുപത്രി മാലിന്യങ്ങളിട്ട് നിറച്ച അവസ്ഥയിലാണ്.

മറ്റ് വാര്‍ഡുകളും കോട്ടേജുകളുമൊക്കെ പൂട്ടിക്കിടക്കുകയാണ്. എട്ടാം വാര്‍ഡ് പ്രിസണേഴ്‌സ് വാര്‍ഡാക്കി മാറ്റണമെന്ന ആവശ്യം സജീവമാണ്.