1964 ല്‍ വജ്രമോതിരം വിഴുങ്ങിയെന്ന് തിക്കോടിയന്‍, 2009 ല്‍ വെടിയേറ്റുമരിച്ചെന്ന് എം.ടി.-പഴശ്ശിരാജാ-@59.

 

2009 ഒക്ടോബര്‍-16 ന് റിലീസായ എം.ടി.വാസുദേവന്‍നാ
യര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ പഴശിരാജയും 1964 ആഗസ്റ്റ്-21 ന് റിലീസ് ചെയ്ത തിക്കോടിയന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച് എം.കുഞ്ചാക്കോ എക്‌സല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത് കൊട്ടാരക്കര ശ്രീധരന്‍ നായര്‍ നായകനായ പഴശ്ശിരാജാ യും തമ്മില്‍ കഥയിലും മേക്കിങ്ങിലും നിരവധി വ്യത്യാസങ്ങളുണ്ട്.

കൊട്ടാരക്കര ശ്രീധരന്‍നായര്‍ പഴശ്ശിരാജാവായി അഭിനയിച്ച കുഞ്ചാക്കോ സിനിമയില്‍ പ്രേംനസീര്‍ കണ്ണവത്ത് നമ്പ്യാരായും സത്യന്‍ ബ്രിട്ടീഷ് സൈനികമേധാവി ബേബറായും പ്രത്യക്ഷപ്പെടുന്നു. ശ്രീദേവിയാണ് മാക്കം കെട്ടിലമ്മ.

കുഞ്ചാക്കോയുടെ പഴശ്ശിരാജയില്‍ ബ്രിട്ടീഷുകാരുടെ കയ്യില്‍ പെടാതിരിക്കാന്‍ കയ്യിലണിഞ്ഞ വജ്രമോതിരം വിഴുങ്ങി രാജാവ് ആത്മഹത്യ ചെയ്യുകയാണ്.

ശങ്കരാടി, കോട്ടയം ചെല്ലപ്പന്‍, മണവാളന്‍ ജോസഫ്, പി.കെ.സത്യപാല്‍, ബോബന്‍ കുഞ്ചാക്കോ, രാജശ്രീ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ വന്നത്.

എസ്.കണ്ണപ്പന്‍ ക്യാമറയും രാജ്കുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. കല കെ.ബാലന്‍, ഡിസൈന്‍ എസ്.എ.നായര്‍.

കഥാസാരം-

ഇരുന്നൂറില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്‍ഡ്യയെ ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്ക് അടിമപ്പെടുത്തുവാന്‍ വേണ്ടി ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ശ്രമിച്ചു വന്ന കാലഘട്ടം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി തമ്മില്‍ തല്ലി തകര്‍ന്നു കൊണ്ടിരുന്ന കേരളത്തിലെ നാട്ടുരാജാക്കന്മാര്‍ പലരും കമ്പനിയുടെ സഹായം തേടുവാനും സ്വന്തം ജനങ്ങളെ അവരുടെ അടിമകളാക്കി മാറ്റുവാനും തയ്യാറായിരുന്ന സന്ദര്‍ഭം. കേരളം നിസ്സങ്കോചം വിദേശികള്‍ക്കടിമപ്പെട്ടു തുടങ്ങിയ വിവരമറിഞ്ഞ് ടിപ്പു സുല്‍ത്താന്‍ മലനാട്ടിലെത്തി. നാട്ടുരാജാക്കന്മാരെ രക്ഷിക്കുവാന്‍ വടക്കു കുറുമ്പ്രനാട്ടു മുതല്‍ ടിപ്പു തേരോട്ടം നടത്തി രാജ്യങ്ങള്‍ പിടിച്ചടക്കി തുടങ്ങി. ടിപ്പുവിന്റെ പടയെ ഭയന്നു പല രാജാക്കന്മാരും തിരുവിതാം കൂറില്‍ അഭയം തേടി. കുറുമ്പ്രനാട്ടു രാജാവായ ശങ്കരവര്‍മ്മന്‍ ടിപ്പുവിനു കീഴടങ്ങി. വര്‍മന്റെ അനന്തിരവരായ അമ്മുത്തമ്പുരാട്ടിയും ഉണ്ണിയും മറ്റും ടിപ്പുവിന്റെ കയ്യിലകപ്പെട്ടുവെങ്കിലും അവര്‍ പട്ടാള വലയം ഭേദിച്ചു പഴശ്ശി കൊട്ടാരത്തില്‍ അഭയം തേടി. ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയിലെ ഗവര്‍ണ്ണര്‍ വെല്ലസ്ലിയും സൂപ്രണ്ട് ബേബര്‍ സായിപ്പും ടിപ്പുവിന്റെ വിജയയാത്ര കണ്ടു അമ്പരന്നു. കേരളവര്‍മ്മ പഴശിരാജയുടെ വയനാടന്‍ കുറിശ്ശിപ്പടയുടെ സഹായത്തോടെ ടിപ്പുവിനെ പിന്തിരിപ്പിച്ച് ഓടിക്കാമെന്ന് കൂര്‍മ്മ ബുദ്ധികളായ വെള്ളക്കാര്‍ തീരുമാനിച്ചു. അതിനായി അവര്‍ മുസ്ലിം കച്ചവട പ്രമാണിയായിരുന്ന ഉണ്ണിമൂസ്സായുമായി ആലോചന നടത്തി. മൂസ്സായുടെ ശ്രമഫലമായി പഴശ്ശിരാജാ കമ്പനിക്കാരുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. വെള്ളക്കാരും വയനാടന്‍ പടയും രാജാവും ചേര്‍ന്ന് ടിപ്പുവിനെ യുദ്ധത്തില്‍ തോല്‍പിച്ച് മൈസൂര്‍ക്ക് ഓടിച്ചു.അങ്ങിനെ ടിപ്പു കീഴടക്കിയ രാജ്യങ്ങളെല്ലാം വീണ്ടെടുത്ത് പഴശ്ശിയുടെ ഭരണത്തിന്‍ കീഴിലാക്കുകയും കമ്പനിയ്ക്ക് നിര്‍ബാധം വ്യവസായം ചെയ്യുവാനുള്ള സ്വാതന്ത്ര്യം കൈവരുത്തുകയും ചെയ്തു. സ്വതന്ത്രനായിത്തീര്‍ന്ന ശങ്കരവര്‍മന്‍ വെല്ലസ്ലിയുടെ ബംഗ്ലാവിലെത്തി ബേബറെ കണ്ട് താനാണ് കുറുമ്പ്രനാടിന്റെ യഥാര്‍ത്ഥ അവകാശി എന്നറിയിച്ചു.പഴശ്ശിരാജായെ ക്ഷണിച്ചു വരുത്തി കപ്പം ആവശ്യപ്പെടണമെന്നും അതിനു വിസമതിച്ചാല്‍ തടവിലാക്കണമെന്നും രാജ്യം തന്നെ ഏല്‍പ്പിക്കണമെന്നും ശങ്കരവര്‍മ്മന്‍ കമ്പനിക്കാരെ ഉപദേശിച്ചു.പഴശ്ശിയ്ക്ക് ആരും കരം കൊടുക്കരുതെന്ന് വിളംബരം ചെയ്യുവാന്‍ തുനിഞ്ഞ കമ്പനിപ്പട്ടാളത്തെ അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ വിരട്ടിയോടിച്ചു. രാജാവ് കൂടിയാലോചനയ്ക്ക് ക്ഷണിക്കപ്പെട്ടു. പഴശ്ശിക്കൊട്ടാരത്തിലഭയം തേടിയ അമ്മുവും ഉണ്ണിയും കുറിക്യരുടെ വേഷത്തില്‍ ഗൂഢാലോചനകളുടെ രഹസ്യമറിയുവാന്‍ വെല്ലസ്ലിയുടെ ബംഗ്ലാവില്‍ എത്തി.കാര്യങ്ങളുടെ ഗൗരവസ്ഥിതി മനസ്സിലാക്കിയ പഴശ്ശി തമ്പുരാന്‍ തന്റെ വിശ്വസ്ഥനായ പഴയം വീടനെയും ഭാര്യയെയും കൂട്ടി അദ്ദേഹത്തിന്റെ കെട്ടിലമ്മയെ അവരുടെ തറവാടായ കൈതേരിയിലേക്കയച്ചു.പഴശ്ശിയും കമ്പനിക്കാരുമായി നടന്ന കൂടിക്കാഴ്ചയില്‍ അവരാവശ്യപ്പെട്ട കപ്പം കൊടുക്കുകയില്ലെന്ന് രാജാവ് തീര്‍ത്തു പറഞ്ഞു.ക്ഷുഭിതനായ വെല്ലസ്ലി രാജാവിനെ തടവുകാരനാക്കാന്‍ ശ്രമിച്ചു.കുറിച്ച്യപ്പട പ്രത്യക്ഷപ്പെട്ടു തമ്പുരാനെ രക്ഷപ്പെടുത്തി കൊട്ടാരത്തിലെത്തിച്ചു.അപമാനിതരായ വെള്ളക്കാര്‍ പഴശ്ശിക്കൊട്ടാരം പിടിച്ചടക്കി. തമ്പുരാന്‍ പുരളിമലയിലെ ഒരു ഗൂഢസങ്കേതത്തിലേയ്ക്ക് താമസം മാറ്റി.കീഴടക്കപ്പെട്ട തന്റെ രാജ്യം മോചിപ്പിച്ചെടുക്കുന്നതിനായി കൈതേരില്‍ അമ്പു , കണ്ണവത്തു നമ്പ്യാര്‍ , ഉണ്ണിമൂസ , കുറിച്ച്യരുടെ തലവനായ തലയ്ക്കല്‍ ചന്തു മുതലായവരുടെ സഹായത്തോടു കൂടി തമ്പുരാന്‍ വേണ്ട നീക്കങ്ങള്‍ തുടങ്ങി.പഴയംവീടന്‍ ഇതിനിടയില്‍ വെള്ളക്കാരുടെ കൈയ്യിലകപ്പെട്ടു. ചതുരുപായങ്ങള്‍ ഉപയോഗിച്ചു അയാളെ കമ്പനിക്കാര്‍ വശത്താക്കി.പുരളിമല അവര്‍ക്കു കാണിച്ചു കൊടുക്കാമെന്ന് പഴയം വീടന്‍ സമ്മതിച്ചു. ഇതറിഞ്ഞ ഉണ്ണി വിവരം രാജാവിനെ അറിയിച്ചു.ബേബറും കൂട്ടരും കൂടി പുരളിമല ആക്രമിച്ചു. ചെറുക്കുവാന്‍ തയ്യാറായി നിന്നിരുന്ന കുറിച്ച്യപ്പട ബേബറെ പിടി കൂടി രാജസന്നിധിയില്‍ ഹാജരാക്കി. അടികൊണ്ടവശനായ ബേബറെ പഴശ്ശി താക്കീതു നല്‍കി വിട്ടയച്ചു. രാജ്യവ്യാപകമായ അക്രമം അഴിച്ചു വിട്ട വെള്ളക്കാര്‍ ഉണ്ണിമൂസയെ വെടിവെച്ചു കൊന്നു.ഭീഷണികള്‍ക്കു വഴങ്ങാതെ നിന്ന കണ്ണവത്തു നമ്പ്യാരെ പഴയം വീടന്റെ ഉപദേശപ്രകാരം ചതിയില്‍ പിടിച്ചു തൂക്കിക്കൊന്നു.
കണ്‍നവത്തിന്റെ മരണം പഴശ്ശി രാജാവിനെ ഞെട്ടിച്ചു. എന്തു വില കൊടുത്തും കൊട്ടാരം തിരിച്ചു പിടിക്ക്കാന്‍ തമ്പുരാന്‍ തീരുമാനിച്ചു. കൊട്ടാരം വീണ്ടെടുത്തത് വെല്ലസ്ലിയ്ക്ക് ഏറ്റ കനത്ത പരാജയമായിരുന്നു.യൂറോപ്പിലേയ്ക്ക് മടങ്ങിയ സായ്പ് എങ്ങനെയെങ്കിലും പഴശ്ശി രാജായെ വധിക്കണമെന്ന് ബേബറെ ഉപദേശിച്ചു.മാക്കം കെട്ടിലമ്മ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.പുരളിമലയിലെ കുറിച്ച്യര്‍ ആഹ്ലാദനൃത്തം ചെയ്തു.ചതി കൊണ്ടു മാത്രമേ പഴശ്ശിയിലെ രാജസിംഹനെ കീഴ്‌പ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ എന്നു മനസ്സിലാക്കിയ ബേബര്‍ പഴയം വീടനെയും കൂട്ടരെയും കൂട്ടി കൊട്ടാരത്തിലെ വെടിപ്പുരയ്ക്കു തീ വെച്ചു.അഗ്‌നിശിഖകള്‍ കൊട്ടാരത്തിലേയ്ക്ക് പടര്‍ന്നു പിടിച്ചത് തമ്പുരാന്‍ അറിഞ്ഞില്ല.മാറില്‍ വെടിയേറ്റിട്ടും അമ്പു നായര്‍ തന്റെ തമ്പുരാനെ അപകടമേഖലയില്‍ നിന്നും രക്ഷിച്ചു.ക്രുദ്ധനായ രാജാവ് പഴയംവീടനെ പിടികൂടി അവന്റെ വലംകൈ ച്ഛേദിച്ചു വിട്ടു.കേരളക്കരയുടെ ദേശാഭിമാനത്തിന്റെ ഈറ്റില്ലമായ ആ മനോഹരഹര്‍മ്മ്യം വെന്തു വെണ്ണീറാവുന്ന കാഴ്ച നിറകണ്ണുകളോടെ തമ്പുരാന്‍ നോക്കി നിന്നു.ബേബര്‍ അന്തിമ സമരത്തിനൊരുങ്ങി. പുരളിമലയിലേയ്ക്ക് മടങ്ങിയ രാജാവിനെയും പരിവാരങ്ങളെയും വെള്ളക്കാര്‍ പിന്‍തുടര്‍ന്നു.മാക്കം കെട്ടിലമ്മയെയും കുഞ്ഞിനെയും ബേബര്‍ ബന്ധനത്തിലാക്കി.കുഞ്ഞിനെ കുതിരപ്പുറത്തു കയറ്റി മറയായി ഉപയോഗിച്ചു കൊണ്ട് കമ്പനിപ്പടയുമായി ബേബര്‍ പുരളിമലയിലെത്തി.വിദേശപ്പരിഷകളുമായി തന്റെ ശ്വാസം നിലയ്ക്കും വരേയ്ക്കും പോരാടുമെന്ന ഉഗ്ര ശപഥവുമായി പഴശ്ശിരാജായും രണഭൂമിയിലെത്തി.വിദേശീയ മേല്‍ക്കോയ്മക്കെതിരായി പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി ആ ധീരദേശാഭിമാനിയുടെ പടവാളുയര്‍ന്നു. പക്ഷേ കമ്പനിപ്പടയുമായുള്ള യുദ്ധത്തില്‍ പരാജയം സംഭവിച്ച രാജാവ് ജീവനോടെ ശത്രുക്കള്‍ക്ക് പിടി കൊടുക്കാതിരിക്കുവാനായി കൈയ്യില്‍ കിടന്ന വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു.

ഗാനങ്ങള്‍(രചന-വയലാര്‍-സംഗീതം-ആര്‍.കെ.ശേഖര്‍)

1-അഞ്ജനക്കുന്നില്‍-പി.സുശീല.

2-ബാലേ കേള്‍നീ-ആലപ്പി സുതന്‍.

3-ചിറകറ്റുവീണൊരു-എ.എം.രാജ.എസ്.ജാനകി.

4-ചൊട്ടമുതല്‍ ചുടലവരെ-യേശുദാസ്.

5-ജാതീ ജാതാനുകമ്പ-പി.ലീല.

6-ജയ ജയ ഭഗവതീ മാതംഗി-യേശുദാസ്,പി.ലീല.

7-കണ്ണു രണ്ടും താമരപ്പൂ-പി.സുശീല.

8-മുത്തേ വാവാവോ-പി.സുശീല.

9-പാതിരാപ്പൂവുകള്‍-പി.ലീല.

10-പഞ്ചവടിയില്‍-എസ്.ജാനകി.

11-സായിപ്പേ സായിപ്പേ-മെഹബൂബ്, പി.ലീല.

12-തെക്കു തെക്കു തെക്കന്നം-യേശുദാസ്, പി.ലീല.

13-വില്ലാളികളേ-കെ.എസ്.ജോര്‍ജ്.പി.ലീല.