മകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അമ്മക്ക് അയച്ച കേസിലെ പ്രതി അറസ്റ്റില്‍.

പരിയാരം: പതിനാലുകാരിയായ മകളുടെ ഫോട്ടോ അശ്ലീലമാക്കി മോര്‍ഫ് ചെയ്ത് അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവിനെ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

പരിയാരം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ശ്രീസ്ഥ സ്വദേശി ഇട്ടമ്മല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിന്‍(28)നെയാണ് പരിയാരം ഐ.പി കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കുടുംബം തകര്‍ക്കുമെന്ന അടിക്കുറിപ്പ് നല്‍കി മകളുടെ ഫോട്ടോ വാട്‌സാപ്പ് വഴി അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.

ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇതോടെയാണ് പരാതിയുമായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.

കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന് വ്യക്തമായെങ്കിലും സച്ചിന്‍ ഇവരുമായി വളരെയടുത്ത് ബന്ധപ്പെടുന്നയാളായതിനാല്‍ സംശയിച്ചതേയില്ല.

മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു സച്ചിന്‍ ഭീഷണിമുഴക്കിയിരുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഏറെ ദിവസം പരിശ്രമം നടത്തിയാണ് ഒടുവില്‍ സച്ചിനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.

പ്രതിക്കെതിരെ നേരത്തെതന്നെ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. എസ്.ഐ രൂപ മധുസൂതനന്‍, അഡീഷണല്‍ എസ്.ഐ പുരുഷോത്തമന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

സച്ചിന്‍ നേരത്തെ മറ്റ് ചില കേസുകളിലും പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.