റിപ്പര്‍ മോഡല്‍ അക്രമം -കറുത്ത്-തടിച്ച്-മുഖത്ത് മാക്‌സ് വെച്ച അവനെ പോലീസ് തിരയുന്നു-

തളിപ്പറമ്പ്: റിപ്പര്‍മോഡല്‍ അക്രമത്തിന്റെ സൂത്രധാരനെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇന്നലെ രാത്രി എട്ടോടെ ഡോഗ്‌സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു.

ഇന്ന് രാവിലെ വീണ്ടും സയന്റിഫിക് ടീമും ഡോഗ് സ്‌ക്വാഡും വീണ്ടും എത്തുന്നുണ്ട്.

പരിക്കേറ്റ കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്യായനിയെ ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂര്‍ എ.കെ.ജി.സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തലയില്‍ 36 തുന്നലുകളിട്ട കാര്‍ത്യായനിയുടെ തലയോട്ടിയില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് എ.കെ.ജിയിലേക്ക് മാറ്റിയത്.

ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ മരുന്ന് വില്‍പ്പനക്കെത്തിയ അജ്ഞാതനാണ് വെള്ളം ആവശ്യപ്പട്ട് അകത്തേക്ക് പോകാനൊരുങ്ങിയ കാര്‍ത്യായനിയെ

ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നരപവന്റെ സ്വര്‍ണമാല കവര്‍ന്നത്.

ഇയാള്‍ കറുത്ത് തടിച്ച് മാക്‌സ് ധരിച്ച
യാളാണെന്നാണ് കാര്‍ത്യായനി പോലീസിന് നല്‍കിയ മൊഴി.

തളിപ്പറമ്പ് ഐ.പി എ.വി.ദിനേശന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചശേഷം ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു.

പ്രദേശത്തെ സി.സി.ടി.വികള്‍ പോലീസ് പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്.

കൂടാതെ സൈബര്‍സെല്ലിന്റെ സഹായത്തോടെയും പോലീസ് തെരച്ചില്‍ സജീവമാക്കിയിട്ടുണ്ട്.

കാര്‍ത്യായനി ഒറ്റയ്ക്കാണെന്ന് നന്നായി അറിയാവുന്ന ആരോ ആണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

വിവരമറിഞ്ഞ് കുറുമാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍, പഞ്ചായത്തംഗം വി.രമ്യ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.