ബോര്‍ഡ് ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ മാറ്റും-വിവരാവകാശ പ്രവര്‍ത്തകന് ഉദ്യോഗസ്ഥന്റെ മറുപടി.

പരിയാരം: വിവരാവകാശ നിയമം സംബന്ധിച്ച ബോര്‍ഡില്‍ സ്ഥലംമാറിപ്പോയ അപ്പലറ്റ് അതോറിറ്റിയുടെ പേരില്‍ മാറ്റം വരുത്താത്തത് പൊതുജനത്തിനും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ദുരിതമായി.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച വിവരാവകാശ ബോര്‍ഡില്‍ അപ്പലറ്റ് അതോറിറ്റിയായ പ്രിന്‍സിപ്പാളിന്റെയും ലേ സെക്രട്ടെറിയുടെയും പേര് അതുപോലെ തുടരുകയാണ്.

മൂന്ന് മാസം മുമ്പ് സ്ഥലംമാറിപ്പോയ പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിന്റെയും ലേ സെക്രട്ടറി എം.വൈ.സുനില്‍കുമാറിന്റെയും ഫോണ്‍നമ്പര്‍ തന്നെയാണ് ബോര്‍ഡില്‍ നല്‍കിയിട്ടുള്ളത്. ഇവര്‍ക്ക് പലരുടെയും ഫോണ്‍കോളുകള്‍ ലഭിച്ചുകൊണ്ടിരിക്കയാണ്.

ജോ.മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറായി തിരുവനന്തപുരത്തേക്ക് സ്ഥലംമാറിപ്പോയ ഡോ.അജയകുമാറിനും ഏപ്രില്‍ മാസത്തില്‍ തൃശൂരിലേക്ക് സ്ഥലംമാറിപ്പോയ സുനില്‍കുമാറിന്റെയും ഫോണ്‍നമ്പറുകള്‍ ഈ ബോര്‍ഡില്‍ നിന്ന് ഉടനടി മാറ്റേണ്ടതാണെങ്കിലും ബന്ധപ്പെട്ടവര്‍ അത് ചെയ്തില്ലെന്നാണ് ആക്ഷേപം.

. ഇതേക്കുറിച്ച് അന്വേഷിച്ചാല്‍ ബോര്‍ഡ് മാറ്റുമെന്ന് പറയാന്‍ തുടങ്ങിയിട്ട് തന്നെ മാസങ്ങള്‍ കഴിഞ്ഞിരിക്കയാണ്. പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജെടുക്കുന്നതിന് മുമ്പേ തന്നെ അദ്ദേഹത്തിന്റെ ഓഫീസിലും മറ്റും പുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

മെഡിക്കല്‍ കോളേജ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സ്ഥിരം ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ ഒളിച്ചുകളിക്കുന്നതായാണ് ആക്ഷേപം.

വിവരാവകാശ അപേക്ഷകള്‍ വെച്ചു താമസിപ്പിക്കുകയും പഴയ തീയതി വെച്ച മറുപടി 40 ദിവസം കഴിഞ്ഞ ശേഷം പോസ്റ്റു ചെയ്യുന്നതായും പരാതികളുണ്ട്.

അപ്പീല്‍ അപേക്ഷകള്‍ നല്‍കുന്നതിന് തടസം സൃഷ്ടിക്കാനാണ് ബോര്‍ഡില്‍ പഴയ പേരുകളും ഫോണ്‍നമ്പറുകളും വെക്കുന്നതെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്.

ബോര്‍ഡ് ഞങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ മാറ്റും എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ വിവരാവകാശ പ്രവര്‍ത്തകനോട് പറഞ്ഞത്.

ഇതിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.