ഹാര്‍മ്മോണിസ്റ്റ് ശ്രീധരന്റെ ചിതക്ക് തീക്കൊളുത്തിയത് ഡോ.ഷാഹുല്‍ഹമീദ്

പിലാത്തറ: പിലാത്തറ ഹോപ്പില്‍ മരണപ്പെട്ട ഹാര്‍മ്മോണിസ്റ്റ് പി.ശ്രീധരന്റെ ചിതക്ക് തീകൊളുത്തിയത് പ്രമുഖ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകനായ ഡോ.ഷാഹുല്‍ ഹമീദ്.

ജനുവരി 6 നാണ് ശ്രീധരന്‍ മരിച്ചത്.

കലാമണ്ഡലത്തില്‍ 12 വര്‍ഷത്തിലേറെ ഹാര്‍മോണിയം വാദകനായിരുന്ന ഇദ്ദേഹം ഗായകന്‍ യേശുദാസിന്റെ ട്രൂപ്പിനൊപ്പം ഹാര്‍മോണിയം വായിച്ചിരുന്നു.

ഇത് സംബന്ധിച്ച് ഡോ.ഷാഹുല്‍ ഹമീദ് ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പ് ചുവടെ-

 

മൂന്നു ദിവസത്തെ മോര്‍ച്ചറിയിലെ കാത്തിരിപ്പിന് ശേഷം
ശ്രീധരേട്ടനെ പൊതു ദര്‍ശനത്തിനായി ഹോപ്പിലേക്കു കൊണ്ട് വന്നു. ആരോരുമില്ലാത്ത ആള്‍ എന്നതില്‍ നിന്നും സഹോദരന്റെ മകനിലേക്ക് വരെ അന്വേഷണം ചെന്നെത്തി എന്നിട്ടും ആര്‍ക്കും കാണാനോ അവസാന കര്‍മ്മങ്ങളില്‍ പങ്കെടുക്കാനോ താല്പര്യമില്ല
കിട്ടാവുന്നതില്‍ ഏറ്റവും നല്ല പൂക്കളുപയോഗിച്ച് ഒരു റീത്തും കൊണ്ടാണ് ഞാന്‍ പോയത്. അവസാനമായി നല്‍കുന്നത് അല്ലെ. ഇനി ആ മനുഷ്യന്‍ ഒരു ആവശ്യത്തിനും എന്നെ വിളിക്കില്ലല്ലോ.. വിളിക്കുമ്പോളൊക്കെ പറയും സാറിന്റെ ശബ്ദം കേട്ടാല്‍ ഒരു സമാധാനം ആണ് എന്ന്.അത് കൊണ്ട് എന്ത് തിരക്കാണെങ്കിലും സാര്‍ എന്റെ ഫോണ്‍ എടുക്കാതെ നില്‍ക്കരുത് എന്ന് പറയുമായിരുന്നു.
ഇനി ആ വിളികള്‍ ഇല്ല….
6-7 വര്‍ഷമായി ശ്രീധരേട്ടന്‍ എന്നെ പരിചയപ്പെട്ടിട്ട് പയ്യന്നൂരിലേ ശ്രീധരേട്ടനെ കുറിച്ച് ഒരു വാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെടുത്തിയത് പയ്യന്നൂരിലെ രതീഷ് ആയിരുന്നു. അന്ന് മുതല്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ്
ശ്രീധരേട്ടനെ…
രണ്ട് മൂന്നു വര്‍ഷം മുമ്പ് ഒരു അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനിയായി എന്റെ പേര് കൊടുക്കാന്‍ എന്നോട് ഡീറ്റെയില്‍സ് എഴുതി വാങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു ശ്രീധരേട്ടന് എന്തെങ്കിലും പറ്റിയിട്ടു ഞങ്ങള്‍ക്കെന്തിനാ പണം?
ബാങ്കില്‍ അക്കൗണ്ട് ഉള്ളത് കൊണ്ട് ഫ്രീ ആയുള്ള പോളിസി ആണ്
എനിക്കും ആളുണ്ടെന്നു അവര്‍ അറിഞ്ഞോട്ടെ സാറേ….
എന്റെ നോമിനി സാറാ……
ഇന്ന് അതോര്‍ക്കുമ്പോള്‍
അന്നേ അദ്ദേഹത്തിനു അറിയാമായിരിക്കണം എന്നെ തേടി ഒരു ബന്ധുവും വരില്ലെന്ന്.
ശ്മശാനത്തേക്കു എത്തി
ദഹിപ്പിക്കാനായി
തയ്യാറാക്കിയ പെട്ടി പോലെ തോന്നിക്കുന്ന ചിതയിലേക്ക് ……
അവിടുള്ള ഒരാള്‍ ഇവരുടെ അവകാശി ആരാണെന്നു ചോദിച്ചു 2-3 പേര് ഉത്തരം പറഞ്ഞു ആരുമില്ല ആരും വന്നില്ല എന്ന്…
ഞാനുണ്ട് എന്ന് പറഞ്ഞു ഞാന്‍ മുന്നോട്ട് നീങ്ങി നിന്നു
കൂടെ ഹോപ്പിന്റെ ജയമോഹന്‍ സാറും പ്രിയേഷും അനുഗമിച്ചു. ജീവിതത്തില്‍ ആദ്യമായി കയ്യില്‍ ചിതക്കു തീ കൊളുത്താനുള്ള തീയുമായി ഞാന്‍ മുന്നോട്ട് നടന്നു. മനസ്സില്‍ ഒറ്റ വിചാരം മാത്രം ആ മനുഷ്യനെ അനാഥനാക്കാന്‍ പാടില്ല
അങ്ങിനെ ശരിക്കും ഞാന്‍ ശ്രീധരേട്ടന്റെ നോമിനിയായി….
ചിതക്കു തീ കൊളുത്തിയതിനു ശേഷം മറ്റുള്ള ഭാഗങ്ങളിലേക്ക് ജയമോഹന്‍ സാറും പ്രിയേഷും തീ കൊളുത്തി
ദൃക്സാക്ഷികളായി കുറച്ചു മനുഷ്യ സ്‌നേഹികളും
ചെയ്തത് ശരിയാണോ എന്നറിയില്ല
മതം എന്ത് പറയുന്നു എന്നൊന്നും ഞാന്‍ നോക്കിയില്ല 6-7 വര്‍ഷമായി എന്നെ സ്‌നേഹിച്ചു കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യനെ അനാഥനായി പറഞ്ഞയക്കാന്‍ കഴിയില്ലായിരുന്നു
എന്നാലും അവസാന നിമിഷം വരെ ഞാന്‍ ആഗ്രഹിച്ചിരുന്നു ശ്രീധരേട്ടന്റെ ഏതെങ്കിലും ഒരു ബന്ധു വന്നിരുന്നെങ്കില്‍ എന്ന്
ശ്രീധരേട്ടന്‍ എന്താണ് ആഗ്രഹിച്ചതെന്നു നമുക്ക് അറിയില്ല എന്നാലും നമ്മുടെ ഉത്തരവാദിത്തം നിറവേറ്റി എന്ന വിശ്വാസത്തോടെ
ശ്രീധരേട്ടന്റെ ആത്മാവിന്റെ ശാന്തിക്കു വേണ്ടി പ്രാര്‍ഥനയോടെ