വന്ദേഭാരതിന് നേരെ വളപട്ടണത്ത് കല്ലേറ്-

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്, വണ്ടിയുടെ ബോഗിയില്‍ നേരിയ പൊട്ടല്‍.

ഇന്ന് വൈകുന്നേരം 3.27 ന് വളപട്ടണത്തുവെച്ചാണ് സംഭവം.

കാസര്‍ഗോഡുനിന്നും തിരുവനന്തപരത്തേക്ക് പോകുന്ന 20633 നമ്പര്‍ വണ്ടിയുടെ ബോഗിയില്‍ തട്ടി കല്ല് തെറിക്കുകയായിരുന്നു.

ഇത് കാരണം യാത്രക്കാര്‍ക്ക് പരിക്കില്ല.

3.31 ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ വണ്ടി അവിടെ നിര്‍ത്തിയശേഷമാണ് പരിശോധന നടത്തിയത്.

വളപട്ടണം റെയില്‍വെ സ്റ്റേഷനിലേക്ക് കടക്കുന്ന കണ്ണപുരം സ്റ്റേഷന്റെ പരിധിയിലെ അവസാന ഭാഗത്തുവെച്ചാണ് 235290 നമ്പര്‍ കോച്ചില്‍ കല്ല് പതിച്ചത്.

കണ്ണൂരില്‍ വണ്ടി എത്തിയ ഉടനെ മെക്കാനിക്കല്‍ വിഭാഗവും റെയില്‍വെ ഇന്റലിജന്‍സും ആര്‍.പി.എഫും ചേര്‍ന്ന് വണ്ടി പരിശോധിച്ചു.

 ചെറിയപോറല്‍ മാത്രമാണ് ഉണ്ടായത്. വന്ദേഭാരത് ട്രെയിന്‍ കൃത്യസമയത്ത് തന്നെ കണ്ണൂര്‍ വിടുകയും ചെയ്തു.

തുടര്‍ന്ന് ആര്‍.പി.എഫും പോലീസും കല്ലേറുണ്ടായ പ്രദേശത്തും പരിശോധന നടത്തി.

നേരത്തെ മലപ്പുറം തിരൂരിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത് വലിയ വാര്‍ത്തയായിരുന്നു.

കാസര്‍കോട്-തിരുവനന്തപുരം സര്‍വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. മെയ് ഒന്നാം തിയതിയായിരുന്നു സംഭവം.